ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ആരാധകർ കാണിക്കുന്ന ഭ്രാന്തമായ സ്നേഹം പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയതാരമായ ഹാർദിക് പാണ്ഡ്യയെ നേരിൽ കാണാൻ ഒഡീഷയിൽ നിന്നും ബെംഗളൂരുവിലേക്ക് 12 ദിവസത്തോളം സൈക്കിൾ ചവിട്ടി എത്തിയ ഒരു യുവ ആരാധകന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഏകദേശം 2000 കിലോമീറ്ററോളം സൈക്കിളിൽ സഞ്ചരിച്ചെത്തിയ ആരാധകനെ ഹാർദിക് പാണ്ഡ്യ സ്വീകരിച്ച രീതി ക്രിക്കറ്റ് ലോകത്തിന്റെ വലിയ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.
പരിക്കിൽ നിന്നുള്ള മോചനത്തിന്റെ ഭാഗമായും വെളുത്ത പന്ത് ക്രിക്കറ്റിലെ തന്റെ ഭാവി പ്ലാനുകൾക്കായും ഹാർദിക് പാണ്ഡ്യ ഇപ്പോൾ താമസം ബെംഗളൂരുവിലേക്ക് മാറ്റിയിരിക്കുകയാണ്. ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ (CoE) സ്ഥിരമായി പരിശീലനം നടത്താനാണ് താരം ഇവിടെയെത്തിയത്. ഈ വിവരമറിഞ്ഞാണ് ഒഡീഷയിൽ നിന്നുള്ള യുവ ആരാധകൻ 10-12 ദിവസത്തോളം കഠിനമായി സൈക്കിൾ ചവിട്ടി ബെംഗളൂരുവിൽ എത്തിയത്.
വാർത്തയറിഞ്ഞ ഹാർദിക് പാണ്ഡ്യ ഒട്ടും വൈകാതെ തന്നെ ആരാധകനെ ബന്ധപ്പെടുകയും തന്റെ ഫാംഹൗസിലേക്ക് ക്ഷണിക്കുകയുമായിരുന്നു. കൂടിക്കാഴ്ചയിൽ ജഗന്നാഥ സ്വാമിയുടെ ഒരു വിഗ്രഹം ഹാർദിക്കിന് ആരാധകൻ സമ്മാനമായി നൽകി. ഏറെ സന്തോഷത്തോടെ ഇത് സ്വീകരിച്ച മുംബൈ ഇന്ത്യൻസ് നായകൻ, ആരാധകനോടൊപ്പം ഫോട്ടോകൾ എടുക്കുകയും അവനോടൊപ്പം ഒരുപാട് സമയം ചിലവഴിക്കുകയും ചെയ്തു.
കൂടിക്കാഴ്ചയ്ക്ക് ശേഷം ആരാധകന് വീണ്ടും അത്രയും ദൂരം സൈക്കിൾ ചവിട്ടി ഒഡീഷയിലേക്ക് മടങ്ങേണ്ടി വരരുത് എന്ന് ഹാർദിക്കിന് നിർബന്ധമുണ്ടായിരുന്നു. തുടർന്ന് ആരാധകന്റെ ബെംഗളൂരുവിൽ നിന്നും ഒഡീഷയിലേക്കുള്ള മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റും മറ്റ് സൗകര്യങ്ങളും ഹാർദിക് പാണ്ഡ്യ സ്വന്തം ചെലവിൽ ഒരുക്കി നൽകി. താരത്തിന്റെ ഈ ഉദാരമായ പെരുമാറ്റത്തിന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള കൈയടിയാണ് ലഭിക്കുന്നത്.
സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നിവരെ കാണാൻ ആരാധകർ മുൻപും ഇത്തരം അതിസാഹസങ്ങൾ കാണിച്ചിട്ടുണ്ടെങ്കിലും ഹാർദിക്കിന്റെ ഭാഗത്തുനിന്നുണ്ടായ ഈ പ്രതികരണം ഏറെ സവിശേഷതയുള്ളതാണ്. കഴിഞ്ഞ പത്ത് വർഷത്തോളമായി മുംബൈയിൽ താമസിച്ചിരുന്ന ഹാർദിക് പാണ്ഡ്യ, മുംബൈ ഇന്ത്യൻസിന്റെ ഘാൻസോളിയിലുള്ള ട്രെയിനിങ് ഫെസിലിറ്റിയിലായിരുന്നു പരിശീലിച്ചിരുന്നത്. ലോവർ പരേലിലെ തന്റെ വീട്ടിൽ നിന്നും മുംബൈയിലെ കടുത്ത ട്രാഫിക് ബ്ലോക്ക് താണ്ടി എല്ലാ ദിവസവും പരിശീലനത്തിന് പോകുന്നത് താരത്തിന് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.
ഇതോടെയാണ് കരിയറിന്റെ ബാക്കി ഭാഗങ്ങളിൽ മികച്ച പരിശീലനം ഉറപ്പാക്കാൻ താരം ബെംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സെന്റർ ഓഫ് എക്സലൻസിന് അരികിലേക്ക് താമസം മാറ്റിയത്. ബിസിസിഐയുടെ കേന്ദ്ര കരാറിലുള്ള കളിക്കാരനായതിനാൽ പരിക്ക് പരിപാലനം മുതൽ സ്കിൽ ട്രെയിനിങ് വരെയുള്ള എല്ലാ ആധുനിക സൗകര്യങ്ങളും ഹാർദിക്കിന് ഇവിടെ ലഭ്യമാകും.












