ഗാന്ധിനഗർ: കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിലും രോഗപ്രതിരോധത്തിലും വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഗുജറാത്ത് സർക്കാർ. ജനനം മുതൽ 18 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സമഗ്രമായ ആരോഗ്യവിവരങ്ങൾ അടങ്ങിയ ‘ഹെൽത്ത് പാസ്‌പോർട്ട്’ നൽകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. കുട്ടിക്കാലത്തെ രോഗങ്ങളും വൈകല്യങ്ങളും പ്രാരംഭ ഘട്ടത്തിൽത്തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഒരു വ്യക്തിയുടെ ജനനം മുതൽ കൗമാരപ്രായം വരെയുള്ള മുഴുവൻ മെഡിക്കൽ ചരിത്രവും രേഖപ്പെടുത്തുന്ന ഒരു മാസ്റ്റർ ഡോക്യുമെന്റാണിത്. കുട്ടിയുടെ ശാരീരിക-മാനസിക വളർച്ച, പോഷകാഹാര നിലവാരം, മുൻപ് വന്നിട്ടുള്ള രോഗങ്ങൾ, എടുത്ത പ്രതിരോധ കുത്തിവെപ്പുകൾ തുടങ്ങിയ എല്ലാ വിവരങ്ങളും ഇതിലുണ്ടാകും. രക്ഷിതാക്കൾക്ക് ഇതിന്റെ പ്രിന്റഡ് കോപ്പി ലഭിക്കുന്നതിനൊപ്പം ഡിജിറ്റൽ പോർട്ടലിലും ഈ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കും.
ഈ പദ്ധതിയിലൂടെ കുട്ടികളിലെ നാല് പ്രധാന ആരോഗ്യ പ്രശ്നങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യും. ജനനസമയത്തുള്ള വൈകല്യങ്ങൾ നേരത്തെ കണ്ടെത്തുന്നു. കുട്ടികളിലെ വിളർച്ചയും വിറ്റാമിൻ കുറവുകളും പരിഹരിക്കുന്നു.
പ്രായത്തിനനുസരിച്ച് വരാവുന്ന രോഗങ്ങളെ തടയുന്നു. ശാരീരിക-മാനസിക വളർച്ചയിലുണ്ടാകുന്ന താമസം കണ്ടെത്തി പ്രത്യേക പരിചരണം ഉറപ്പാക്കുന്നു.
രക്ഷിതാക്കൾ ഇതിനായി ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. അങ്കണവാടികൾ, സ്കൂളുകൾ, മദ്രസകൾ, പ്രത്യേക വിദ്യാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് എത്തുന്ന മൊബൈൽ ഹെൽത്ത് ടീമുകൾ കുട്ടികളെ നേരിട്ട് പരിശോധിച്ചാണ് ഈ പാസ്‌പോർട്ട് അനുവദിക്കുന്നത്. സ്കൂളിൽ പോകാത്ത കുട്ടികളുടെ പാസ്‌പോർട്ടുകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴിയും, സ്കൂൾ കുട്ടികളുടേത് സ്കൂൾ അധികൃതർ വഴിയും വർഷം തോറും പുതുക്കി നൽകും.
കുട്ടികളുടെ ചികിത്സാ ചരിത്രം എളുപ്പത്തിൽ ഡോക്ടർമാർക്ക് മനസ്സിലാക്കാനും, കൃത്യമായ സമയത്ത് ശരിയായ ചികിത്സ ലഭ്യമാക്കാനും സഹായിക്കുന്ന ഈ പദ്ധതി വരും ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾക്കും വലിയൊരു മാതൃകയാകും എന്നതിൽ സംശയമില്ല.












