ചരിത്രവും പ്രണയവും വിപ്ലവങ്ങളും ഇഴചേർന്ന കൊൽക്കത്ത നഗരത്തിന്റെ സ്വന്തം അടയാളമായ ട്രാം സർവീസുകൾ പഴയ പ്രതാപത്തോടെ തിരിച്ചെത്തുന്നു. മുൻപ് അധികാരത്തിലിരുന്ന തൃണമൂൽ കോൺഗ്രസ് സർക്കാർ വലിയ സാമ്പത്തിക നഷ്ടവും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി 2024 സെപ്റ്റംബറോടെ പാതിവഴിയിൽ ഉപേക്ഷിച്ച ട്രാം ശൃംഖല പൂർണ്ണമായി പുനരുജ്ജീവിപ്പിക്കാൻ പശ്ചിമ ബംഗാളിലെ പുതിയ ബിജെപി സർക്കാർ തീരുമാനിച്ചു. നഗരത്തിന്റെ പൈതൃകം നിലനിർത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനവും ടൂറിസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഗതാഗത മന്ത്രി അർജുൻ സിങ്ങിന്റെ നേതൃത്വത്തിൽ വമ്പൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൊൽക്കത്തയുടെ ജനപ്രിയ ട്രാമുകളെ തിരികെ കൊണ്ടുവരുന്നതിനായുള്ള സമഗ്രമായ പഠനം നടത്താൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ‘റൈറ്റ്സിനെ’ (RITES) സർക്കാർ ചുമതലപ്പെടുത്തി കഴിഞ്ഞു.
ഒരു കാലത്ത് കൊൽക്കത്തയിലെ തിരക്കേറിയ തെരുവുകളിലൂടെ ബെല്ലടിച്ച് പാഞ്ഞിരുന്ന ട്രാമുകൾ കഴിഞ്ഞ കുറച്ചുകാലമായി വെറും രണ്ട് റൂട്ടുകളിലേക്ക് മാത്രമായി ചുരുങ്ങിയിരുന്നു. എന്നാൽ പഴയ 70 റൂട്ടുകളും പുനഃസ്ഥാപിക്കാനാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി പരമ്പരാഗതമായ ഓവർഹെഡ് ഇലക്ട്രിക് ലൈനുകൾ പൂർണ്ണമായി ഒഴിവാക്കി പുതിയ സാങ്കേതികവിദ്യയിലുള്ള ബാറ്ററി ട്രാമുകളായിരിക്കും നിരത്തിലിറക്കുക. ഓവർഹെഡ് കമ്പികൾ പലപ്പോഴും അപകടങ്ങൾക്കും വൈദ്യുതി മോഷണത്തിനും കാരണമാകുന്നതിനാലാണ് ഈ മാറ്റം. വിദേശ രാജ്യങ്ങളായ ഓസ്‌ട്രേലിയ, പാരിസ് എന്നിവിടങ്ങളിലെ മോഡലിൽ പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ആധുനിക കോച്ചുകളായിരിക്കും പുതിയ ട്രാമുകളിൽ ഉപയോഗിക്കുക. റോഡിന്റെ നടുവിലൂടെ ട്രാമുകൾ ഓടിക്കുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതിനാൽ, റോഡിന്റെ ഒരു വശത്തുകൂടി (ഇടതുവശം ചേർന്ന്) ട്രാക്കുകൾ പുനർനിർമ്മിക്കാനും പദ്ധതിയുണ്ട്.
പഴയ റൂട്ടുകൾ പുനഃസ്ഥാപിക്കുന്നതിനൊപ്പം കൊൽക്കത്തയിലെ പ്രശസ്തമായ രണ്ട് തീർത്ഥാടന കേന്ദ്രങ്ങളായ ദക്ഷിണേശ്വർ കാളി ക്ഷേത്രത്തെയും കാളിഘട്ട് കാളി ക്ഷേത്രത്തെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയ ‘ടെമ്പിൾ കോറിഡോർ’ ട്രാം സർവീസും സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനുപുറമെ നഗരത്തിലെ പുതിയ ഐടി, വാണിജ്യ ഹബ്ബുകളായ സാൾട്ട് ലേക്ക്, ന്യൂ ടൗൺ എന്നിവിടങ്ങളിലേക്കും ട്രാം ശൃംഖല വ്യാപിപ്പിക്കും. സാംസ്കാരിക കേന്ദ്രങ്ങളായ പ്രെസിഡൻസി കോളേജ് ഉൾപ്പെടുന്ന കോളേജ് സ്ട്രീറ്റ് പരിസരങ്ങളിൽ സൈക്കിളുകൾക്കും ട്രാമുകൾക്കും ബാറ്ററി വാഹനങ്ങൾക്കും മാത്രമായി പ്രത്യേക സോണുകൾ തിരിക്കാനും പുതിയ ബ്ലൂപ്രിന്റിൽ വിഭാവനം ചെയ്യുന്നു. പുതിയ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ട്രാമുകൾ വെറുമൊരു പൈതൃക കാഴ്ചയായി മാത്രമല്ല, കൊൽക്കത്തയുടെ ഭാവി ഹരിത ഗതാഗതത്തിന്റെ പ്രധാന അച്ചുതണ്ടായി മാറുമെന്നാണ് വിലയിരുത്തൽ.
ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയതും നിലവിൽ സർവീസ് നടത്തുന്നതുമായ ഒരേയൊരു ട്രാം ശൃംഖലയാണ് കൊൽക്കത്തയിലേത്. ബ്രിട്ടീഷ് ഭരണകാലത്ത് 1873 ഫെബ്രുവരി 24-നാണ് സിയാൽദയ്ക്കും അർമേനിയൻ ഘട്ടിനുമിടയിൽ കുതിരകൾ വലിക്കുന്ന ആദ്യ ട്രാം സർവീസ് ആരംഭിക്കുന്നത്. പിന്നീട് 1902-ൽ വൈദ്യുതിയിൽ ഓടുന്ന ട്രാമുകൾ കൊൽക്കത്തൻ തെരുവുകൾ കീഴടക്കി. സ്വാതന്ത്ര്യ സമരകാലത്ത് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രതിഷേധക്കാർ വലിയ രീതിയിൽ ട്രാമുകൾക്ക് തീയിട്ടിരുന്നു. സത്യജിത് റേയുടെ ‘മഹാനഗർ’, ബോളിവുഡ് ചിത്രങ്ങളായ ‘പിക്’, ‘ബർഫി’, ‘കഹാനി’ തുടങ്ങിയ പ്രശസ്ത സിനിമകളിലെല്ലാം കൊൽക്കത്തയുടെ ട്രാമുകൾ പ്രധാന പശ്ചാത്തലമായി വന്നിട്ടുണ്ട്. മുൻ സർക്കാർ ഡിപ്പോ ഭൂമികൾ വിൽക്കാനും ട്രാം നിർത്തലാക്കാനുമാണ് ശ്രമിച്ചതെന്നും ഇതിനെതിരെ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി അർജുൻ സിങ് വ്യക്തമാക്കി. റൈറ്റ്സ് സമർപ്പിക്കുന്ന ഫീസിബിലിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുപ്പത് ദിവസത്തിനകം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് സർക്കാർ കടക്കും.








