ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാവുകയും ഒന്നിച്ച് ജീവിക്കുകയും ചെയ്ത കാമുകി യഥാർത്ഥത്തിൽ പെണ്ണല്ല, ആണാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് ചെയ്തത് ക്രൂരമായ കൊലപാതകം. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലാണ് സിനിമക്കഥകളെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം നടന്നത്. പെൺവേഷം കെട്ടി തന്നെ പറ്റിക്കുകയും ഒടുവിൽ നഗരങ്ങൾ തോറും പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്ത ലിവ്-ഇൻ പങ്കാളിയെ തലയ്ക്കടിച്ചു കൊന്ന് റെയിൽവേ ട്രാക്കിന് സമീപം കല്ലുകൾക്കടിയിൽ ഒളിപ്പിച്ച കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ പീയൂഷ് കുമാർ ഖർവാർ (20) എന്ന യുവാവിനെ രാജ്കോട്ട് റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 25-നാണ് രാജ്കോട്ട് റൂറൽ പരിധിയിലെ റെയിൽവേ ട്രാക്കിന് സമീപം സ്ത്രീകളുടെ വസ്ത്രം ധരിച്ച നിലയിൽ അഴുകിത്തുടങ്ങിയ ഒരു പുരുഷ മൃതദേഹം കണ്ടെത്തുന്നത്. ആദ്യഘട്ടത്തിൽ ഇതൊരു ട്രെയിൻ അപകടമാണെന്ന് കരുതിയെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായതോടെ പോലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പീയൂഷ് കുമാർ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി രാജ്കോട്ട് റൂറൽ എസ്പി വിജയ് സിംഗ് ഗുർജാർ മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് പറയുന്ന വിവരങ്ങൾ അനുസരിച്ച്, കുറച്ചുകാലം മുൻപ് ഹൈദരാബാദിൽ ജോലി ചെയ്യുമ്പോഴാണ് പീയൂഷ് സോഷ്യൽ മീഡിയ വഴി ‘നിഷ’ എന്ന വ്യാജ പ്രൊഫൈലുമായി എത്തിയ ചന്ദൻ കുമാറിനെ പരിചയപ്പെടുന്നത്. ഫേസ്‌ബുക്കിൽ നിഷയെന്നും ഇൻസ്റ്റാഗ്രാമിൽ പൂനം എന്നും പേരിട്ടിരുന്ന ചന്ദൻ, താനൊരു സ്ത്രീയാണെന്ന് പീയൂഷിനെ വിശ്വസിപ്പിച്ചു. പ്രണയം ശക്തമായതോടെ ഇരുവരും ഹൈദരാബാദിൽ ഒരുമിച്ച് താമസം (Live-in relationship) ആരംഭിക്കുകയും ചെയ്തു. എന്നാൽ ശാരീരിക ബന്ധത്തിന് പീയൂഷ് നിർബന്ധിക്കുമ്പോഴെല്ലാം ആചാരങ്ങളുടെയും മതപരമായ വിശ്വാസങ്ങളുടെയും പേര് പറഞ്ഞ് ചന്ദൻ ഇതിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.
ഇതിനിടയിലാണ് കഥയെ മാറ്റിമറിച്ച ആ സംഭവം നടക്കുന്നത്. ഒരു ദിവസം രാവിലെ മുറിക്കുള്ളിൽ വെച്ച് ചന്ദൻ താടി ഷേവ് ചെയ്യുന്നത് പീയൂഷ് നേരിട്ട് കാണാനിടയായി. താൻ ഇത്രയും കാലം ജീവിച്ചത് ഒരു സ്ത്രീയോടൊപ്പമല്ല, മറിച്ച് സ്വവർഗാനുരാഗിയായ ഒരു പുരുഷനോടൊപ്പമാണെന്ന് പീയൂഷ് തിരിച്ചറിഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വലിയ വഴക്കായി. ചതി മനസ്സിലാക്കിയ പീയൂഷ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിലും ചന്ദൻ അതിന് തയ്യാറായില്ല. പീയൂഷ് ജോലി മാറി ഹൈദരാബാദിൽ നിന്നും ഉത്തർപ്രദേശിലേക്കും പിന്നീട് രാജസ്ഥാനിലേക്കും ഒടുവിൽ ഗുജറാത്തിലെ രാജ്കോട്ടിലേക്കും പോയെങ്കിലും ചന്ദൻ വിടാതെ പിന്തുടർന്നു കൊണ്ടിരുന്നു. നഗരങ്ങൾ മാറിമാറി ചന്ദൻ തന്നെ പിന്തുടർന്ന് ശല്യം ചെയ്തത് പീയൂഷിനെ വല്ലാതെ അസ്വസ്ഥനാക്കി.
ഒടുവിൽ ജൂൺ 21-ന് രാജ്കോട്ടിലെ പദ്‌വാല ഗ്രാമത്തിലുള്ള ഒരു ഫാക്ടറിയിൽ വെച്ച് ഇരുവരും വീണ്ടും കടുത്ത വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ശല്യം സഹിക്കവയ്യാതെ ചന്ദനെ വകവരുത്താൻ പീയൂഷ് തീരുമാനിക്കുകയായിരുന്നു. ചന്ദനെ റെയിൽവേ ട്രാക്കിന് സമീപമുള്ള വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതി, വലിയ കല്ലുകൾ ഉപയോഗിച്ച് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാൻ വലിയ പാറക്കല്ലുകൾക്ക് അടിയിൽ ഒളിപ്പിച്ചു. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 103(1) പ്രകാരം കൊലപാതകക്കുറ്റം ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങി.











