സ്വന്തം തലമുറയായ ‘ജെൻ സി’ വിഭാഗത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്. അമേരിക്കയിലെ യുവതലമുറ മടിയന്മാരാണെന്നും അവർ ലിബറൽ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുകയാണെന്നും ലീവിറ്റ് കുറ്റപ്പെടുത്തി. ഫോക്സ് ന്യൂസ് ചാനലിലെ പ്രമുഖ അവതാരകൻ ജെസ്സി വാട്ടേഴ്സുമായുള്ള അഭിമുഖത്തിലാണ് 28 വയസ്സുകാരിയായ കരോലിൻ ലീവിറ്റിന്റെ വിവാദ പരാമർശം. രാജ്യത്തെ സാമ്പത്തികാവസ്ഥയെക്കുറിച്ച് നിരന്തരം പരാതി പറയുന്ന അമേരിക്കൻ യുവാക്കളെ ക്യൂബയിലേക്കോ ഇറാനിലേക്കോ അയക്കണമെന്നും, അങ്ങോട്ട് പോയാൽ അവർ എത്രയും വേഗം അമേരിക്കയിലേക്ക് തന്നെ തിരികെ വരാൻ ആഗ്രഹിക്കുമെന്നും ലീവിറ്റ് പരിഹസിച്ചു.
അമേരിക്കയിലെ സമീപകാല പ്രൈമറി തെരഞ്ഞെടുപ്പുകളിൽ യുവ ഇടതുപക്ഷ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ വൻ വിജയം നേടിയ പശ്ചാത്തലത്തിലായിരുന്നു ഫോക്സ് ന്യൂസിലെ ചർച്ച. ഈ സ്ഥാനാർത്ഥികളെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘കമ്മ്യൂണിസ്റ്റുകൾ’ എന്നാണ് വിശേഷിപ്പിച്ചത്. യുവാക്കളുടെ ജോലി ചെയ്യാൻ മടിയുള്ള സ്വഭാവത്തെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ കരോലിൻ ലീവിറ്റിന്റെ മറുപടി ഇങ്ങനെയായിരുന്നു:
“എനിക്ക് ഇത് പറയുന്നതിൽ വിഷമമുണ്ട്, എങ്കിലും എന്റെ തലമുറയായ ജെൻ സി വിഭാഗവും അവർക്ക് താഴെയുള്ളവരും വായിൽ വെള്ളിസ്പൂണുമായി ജനിച്ചവരാണ്. അവർക്ക് എല്ലാം കൈവെള്ളയിൽ വെച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ കഠിനാധ്വാനത്തിലൂടെയും സ്വന്തം കഴിവിലൂടെയും അമേരിക്കൻ സ്വപ്നം നേടിയെടുക്കുക എന്നതായിരുന്നു രാജ്യത്തിന്റെ യഥാർത്ഥ മൂല്യം.”
യുവതലമുറയിലെ ഈ മടിക്ക് കാരണം ലിബറൽ പ്രൊഫസർമാരും സ്കൂൾ അധ്യാപകരുമാണെന്ന് ലീവിറ്റ് വാദിച്ചു. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ്-ലിബറൽ ആശയങ്ങളിൽ നിന്ന് തങ്ങളുടെ കുട്ടികളെ രക്ഷിക്കാൻ മാതാപിതാക്കൾ ഹോം സ്കൂളിങ്ങും ക്രിസ്ത്യൻ സ്കൂളുകളും തിരഞ്ഞെടുക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ചർച്ചയ്ക്കിടയിൽ, അനുസരണക്കേട് കാണിക്കുന്ന യുവാക്കളെ നിർബന്ധിതമായി സൈന്യത്തിൽ ചേർക്കണമെന്ന് അവതാരകൻ തമാശയായി പറഞ്ഞപ്പോഴാണ്, അതിലും നല്ലത് അവരെ ക്യൂബയിലേക്കോ ഇറാനിലേക്കോ നാടുകടത്തുന്നതാണെന്ന് പ്രസ് സെക്രട്ടറി പ്രതികരിച്ചത്.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ ഈ വാക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ഒരു ഔദ്യോഗിക പദവിയിലിരിക്കുന്ന വ്യക്തി സ്വന്തം രാജ്യത്തെ ഒരു തലമുറയെ മുഴുവൻ രാഷ്ട്രീയ എതിരാളികളായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് പലരും ചൂണ്ടിക്കാട്ടി.
അമേരിക്കയിലെ ഇന്നത്തെ യുവാക്കൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളെ ലീവിറ്റ് പൂർണ്ണമായി അവഗണിക്കുകയാണെന്ന് വിമർശകർ പറയുന്നു. കുതിച്ചുയരുന്ന ഭവന നിരക്കുകൾ, ഭീമമായ സ്റ്റുഡന്റ് ലോൺ ബാധ്യതകൾ, തൊഴിലില്ലായ്മ എന്നിവ കാരണം ചരിത്രത്തിലാദ്യമായി ഭൂരിഭാഗം യുവാക്കളും മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. സാധാരണക്കാരായ കുടുംബങ്ങളുടെയും യുവാക്കളുടെയും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയുള്ള പ്രസ് സെക്രട്ടറിയുടെ ഈ പ്രസ്താവനയ്ക്കെതിരെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടിലൂടെ പ്രതികരിക്കാൻ ജെൻ സി വോട്ടർമാരോട് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ആഹ്വാനം ചെയ്യുന്നുണ്ട്.








