അവസാന വിസിൽ മുഴങ്ങുന്നത് വരെ അർജൻ്റീനയെ വിറപ്പിച്ച കേപ് വെർദെയുടെ കളി കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ ഒരു സിനിമയിലെ സീൻ ഓർത്തുപോയി. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി അഭിനയിച്ച ‘കേരളവർമ്മ പഴശ്ശിരാജ’ എന്ന ചിത്രത്തിലെ ഒരു രംഗം, ബ്രിട്ടീഷ് പട്ടാളം തന്നെ പരാജയപ്പെടുത്തുമെന്ന് പഴശ്ശി രാജാവിന് ഏതാണ്ട് ഉറപ്പാവുന്നു. തൻ്റെ മുന്നിൽ പരിക്കേറ്റ് മരണം കാത്ത് കിടന്നിരുന്ന കൈതേരി അമ്പു എന്ന പടനായകനോട് പഴശ്ശി പറയുന്നു- ”നമ്മളെല്ലാം പോവും. പക്ഷേ നമ്മുടെ വാളുകളുടെ കഥകൾ എന്നും നിലനിൽക്കും. വരുംകാലത്ത് കുട്ടികൾ കൂടി അത് പറയും.”
അതുപോലെയാണ് കേപ് വെർദെയുടെ പോരാട്ടവും, അർജൻ്റീനയ്ക്കെതിരെ അവർ കാഴ്ച്ചവെച്ച പ്രകടനം ഒരുകാലത്തും വിസ്മൃതിയിലേയ്ക്ക് പോവില്ല. കേപ് വെർദെയുടെ ബൂട്ടുകളുടെ വീരഗാഥകൾ എന്നും നിലനിൽക്കും. എക്സ്ട്രാ ടൈം അവസാനിക്കാൻ പോകുമ്പോൾ അർജൻ്റീന 3-2 എന്ന മാർജിനിൽ മുന്നിലായിരുന്നു. ആ സമയത്തും കേപ് വെർദെ എതിരാളികളുടെ ഗോൾ മുഖം ആക്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. വെടിയുണ്ട പോലെ ഷോട്ടുകൾ വന്നു. ലോങ്ങ് റേഞ്ചറുകൾ ജന്മം കൊണ്ടു! ഗോൾ കീപ്പറായ മാർട്ടിനെസ് ആണ് അർജൻ്റീനയെ കാത്തുരക്ഷിച്ചത്. ഒരു തരി ജീവൻ ബാക്കിയുണ്ടെങ്കിൽ അതുകൊണ്ട് കളി ജയിക്കും എന്ന മാനസികാവസ്ഥയിലായിരുന്നു കേപ് വെർദെ.
കളി അവസാനിച്ചപ്പോൾ കേപ് താരങ്ങൾ വിതുമ്പി. ഗാലറിയിൽ കുരുന്നുകൾ കണ്ണുനീർ പൊഴിച്ചു. ലോകത്തെ സകല മനുഷ്യർക്കും അവരുടെ കൂടെ കരയാൻ തോന്നി. വോസിൻഹ എന്ന ഗോൾ കീപ്പറുടെ മുഖം മനസ്സിൽ നിന്ന് മായുമോ? ഒരു മഹാമേരു പോലെ നിലകൊണ്ട ആ വെറ്ററൻ ഗോളി സാക്ഷാൽ ലയണൽ മെസ്സിയുടെ എത്രയെത്ര ഷോട്ടുകളാണ് ബ്ലോക്ക് ചെയ്തത്. സിഡ്നി ലോപ്പസ് നേടിയ കേപ് വെർദെയുടെ രണ്ടാമത്തെ ഗോൾ അവിശ്വസനീയമായിരുന്നില്ലേ? ഇടിമിന്നൽ പോലെയായിരുന്നു ആ ഷോട്ട്! അതിനുശേഷം അയാൾ ഗാലറിയിലേയ്ക്ക് ചാടിക്കയറി നൃത്തം ചവിട്ടി. ഹൃദയം കൊണ്ടുള്ള ആഘോഷം. ഒരുകൂട്ടം ദ്വീപുകളുടെ കൂട്ടായ്മയാണ് കേപ് വെർദെ. ഭൂപടത്തിൽ ആ രാജ്യത്തെ കണ്ടെത്താൻ പലരും പ്രയാസപ്പെടാറുണ്ട്. അവരുടെ ജനസംഖ്യ ആറ് ലക്ഷത്തിൽ താഴെ മാത്രമാണ്.
2026-ലെ ലോകകപ്പിൽ കേപ് വെർദെ ചെന്നുപെട്ടത് സ്പെയിനും യുറുഗ്വായും ഉണ്ടായിരുന്ന ഗ്രൂപ്പിലായിരുന്നു. എന്നിട്ടും ഒരു മത്സരത്തിൽ പോലും തോൽവി രുചിക്കാതെ അവർ അർജൻ്റീനയെ നേരിടാനെത്തി. മിയാമിയിൽ അർജൻ്റീന കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഐവറി കോസ്റ്റിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ ബാർനസ് സേവിയുടെ ആൽബത്തിൽ നെഞ്ചുപൊള്ളിക്കുന്ന ഒരു ഫോട്ടോയുണ്ട്. രാത്രികാലങ്ങളിൽ കസേരയിൽ ഇരുന്ന് ഉറങ്ങാറുള്ള ദരിദ്രനായ ഒരു കുട്ടിയുടെ ചിത്രമാണ് അത്. തൻ്റെ ചെരിപ്പുകൾ അവൻ കസേരയുടെ കാലിനടിയിലാണ് സൂക്ഷിക്കാറുള്ളത്. സേവി അവനോട് ചോദിച്ചു- ”നീ എന്തിനാണ് ചെരിപ്പ് അവിടെ വെയ്ക്കുന്നത്?” അവൻ നിഷ്കളങ്കമായി മറുപടി പറഞ്ഞു- ”എനിക്ക് ഫുട്ബോൾ വളരെ ഇഷ്ടമാണ്. പക്ഷേ പന്ത് വാങ്ങാനുള്ള പണം എൻ്റെ കൈവശം ഇല്ല. ഈ ചെരിപ്പുകൊണ്ടാണ് ഞാൻ ഫുട്ബോൾ കളിക്കാറുള്ളത്. കസേരയുടെ കാലിനടിയിൽ സൂക്ഷിച്ചാൽ എൻ്റെ ചെരിപ്പുകൾ ആരും മോഷ്ടിക്കുകയില്ലല്ലോ.’
ആ പാവം ബാലൻ ആഫ്രിക്കയുടെ പ്രതിനിധിയാണ്. പട്ടിണിയും പോഷകാഹാരക്കുറവും പകർച്ചവ്യാധികളും ആഭ്യന്തര യുദ്ധങ്ങളും അരങ്ങുവാഴുന്ന ഭൂപ്രദേശമാണ് ആഫ്രിക്ക. 2026-ലെ ലോകകപ്പിൽ ആഫ്രിക്കൻ ടീമുകൾ മിന്നിത്തിളങ്ങിയിരുന്നു. അതിൻ്റെ പരിപൂർണ്ണതയായി കേപ് വെർദെ മാറിയത് എത്ര സുന്ദരമായ കാഴ്ച്ചയാണ്. ‘The Biography of a Crioulo’ എന്ന പാട്ട് കേപ് വെർദെയിൽ വളരെയേറെ പ്രശസ്തമാണ്. ദ്വീപ് ജനതയുടെ വൈവിദ്ധ്യങ്ങളോടും ഭാഷാഭേദങ്ങളോടും ബന്ധപ്പെട്ടു കിടക്കുന്ന ഒരു പരമ്പരാഗത ഗാനമാണത്. കേപ് വെർദെ ജയിക്കുമ്പോൾ ടീം അംഗങ്ങളും കോച്ചും ആ ഗാനം ആലപിക്കാറുണ്ട്.
പ്രിയ കേപ് വെർദെ, നിങ്ങൾ കണ്ണുനീർ പൊഴിക്കരുത്. നിങ്ങളുടെ പ്രിയ ഗാനം ആലപിക്കൂ. ലോകം മുഴുവനും നിങ്ങളുടെ കൂടെച്ചേർന്ന് പാടും………
എഴുത്ത്: സന്ദീപ് ദാസ്












