കഴിഞ്ഞ വർഷം മേയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 88 മണിക്കൂർ നീണ്ടുനിന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക സംഘർഷത്തിന് പിന്നാലെ, അതിർത്തിയിലെ യുദ്ധതന്ത്രങ്ങളിൽ വലിയ മാറ്റങ്ങളുമായി ഇരുരാജ്യങ്ങളും. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ പാകിസ്ഥാൻ നടത്തിയ നീക്കങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടതോടെ, ചൈനീസ് മാതൃകയിൽ ‘ആർമി റോക്കറ്റ് ഫോഴ്സ് കമാൻഡ്’ രൂപീകരിച്ചിരിക്കുകയാണ് പാകിസ്ഥാൻ. ഇതിന് മറുപടിയായി ഇന്ത്യയും സമാനമായ രീതിയിൽ മിസൈലുകളും റോക്കറ്റുകളും സംയോജിപ്പിച്ചുകൊണ്ടുള്ള പ്രത്യേക റോക്കറ്റ് ഫോഴ്സ് രൂപീകരിക്കുന്നത് ആലോചനയിലാണെന്ന് മുൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം ഭീകരവാദ കേന്ദ്രങ്ങൾക്ക് നേരെ അതിർത്തി കടന്ന് ഇന്ത്യ നടത്തിയ മിസൈൽ, ആർട്ടിലറി, ഡ്രോൺ ആക്രമണങ്ങളോടെയാണ് ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിക്കുന്നത്. ഈ 88 മണിക്കൂർ യുദ്ധത്തിൽ നേരിട്ടുള്ള ശാരീരിക ഏറ്റുമുട്ടലുകൾ ഒഴിവാക്കി, അത്യാധുനിക സാങ്കേതികവിദ്യയും സൈബർ ഓപ്പറേഷനുകളും കൃത്യതയാർന്ന മിസൈൽ ആക്രമണങ്ങളും വഴി നാശനഷ്ടങ്ങൾ കുറയ്ക്കുന്ന ‘നോൺ-കോൺടാക്റ്റ് വാർഫെയർ’ രീതിയാണ് ഇന്ത്യ അവലംബിച്ചത്. പാകിസ്ഥാൻ തങ്ങളുടെ ഡ്രോണുകളും ഫാതഹ് റോക്കറ്റുകളും ഉപയോഗിച്ച് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം ആക്രണങ്ങളെ പൂർണ്ണമായും പ്രതിരോധിച്ചു.
ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ പാകിസ്ഥാന്റെ വ്യോമപ്രതിരോധ റഡാറുകൾ തകരുകയും അവരുടെ തന്ത്രപ്രധാനമായ 11 എയർബേസുകൾക്ക് കനത്ത പ്രഹരമേൽക്കുകയും ചെയ്തു. ഇതോടെയാണ് പാകിസ്ഥാൻ സമാധാന ചർച്ചകൾക്ക് നിർബന്ധിതരായത്. ഇന്ത്യയുമായുള്ള യുദ്ധത്തിൽ തങ്ങളുടെ ആണവായുധ ഭീഷണികൾ ഫലിക്കില്ലെന്നും പരമ്പരാഗത യുദ്ധമുറകളിൽ മാറ്റം വരുത്തണമെന്നും പാകിസ്ഥാൻ മനസ്സിലാക്കി. 140 കിലോമീറ്റർ പരിധിയുള്ള ‘ഫാതഹ്-1’, 400 കിലോമീറ്റർ പരിധിയുള്ള ‘ഫാതഹ്-II’ (ഓപ്പറേഷൻ സിന്ദൂറിനിടെ ഹരിയാനയിലെ സിർസയ്ക്ക് സമീപം ഇന്ത്യ ഇത് വെടിവെച്ചിട്ടിരുന്നു), ചൈനീസ് നിർമ്മിത ‘A-100’ റോക്കറ്റ് സിസ്റ്റം എന്നിവയാണ് ഈ ഫോഴ്സിന്റെ പ്രധാന ആയുധങ്ങൾ. ഇതിന് പുറമെ ചൈനയിൽ നിന്ന് അഞ്ചാം തലമുറ യുദ്ധവിമാനമായ ജെ-35 (J-35) വാങ്ങാനും പാകിസ്ഥാൻ ശ്രമിക്കുന്നുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, പാകിസ്ഥാന്റെ പുതിയ നീക്കങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യവും സമാനമായ ഒരു കമാൻഡ് ഘടനയെക്കുറിച്ച് ആലോചിക്കുകയാണ്. ഇന്ത്യയുടെ റോക്കറ്റ് ഫോഴ്സ് യാഥാർത്ഥ്യമായാൽ താഴെ പറയുന്ന മാരക ആയുധങ്ങളാകും അതിൽ അണിനിരക്കുക:
പിനാക: തദ്ദേശീയമായി വികസിപ്പിച്ച മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റം.
സ്മെർച്ച് : ശത്രുപാളയങ്ങളിലേക്ക് ഒരേസമയം റോക്കറ്റുകൾ വർഷിക്കാൻ ശേഷിയുള്ള റഷ്യൻ നിർമ്മിത സംവിധാനം.
ബ്രഹ്മോസ് : ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂസ് മിസൈൽ.
സൂര്യാസ്ത്ര & പ്രളയ് : ഹ്രസ്വദൂര-മധ്യദൂര ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈലുകൾ.
ഇന്ത്യൻ പ്രതിരോധ ശൃംഖല കൂടുതൽ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ വെച്ച് പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന്റെ സൈനിക താവളങ്ങളെ ലക്ഷ്യമിടാൻ ശേഷിയുള്ള പരമ്പരാഗത ആയുധങ്ങളുടെ ശക്തമായ ഒരു നിരയായിരിക്കും ഇന്ത്യ സജ്ജമാക്കുക.








