പാകിസ്ഥാന്റെ രാഷ്ട്രീയ നേതൃത്വത്തെയും ഭരണസംവിധാനങ്ങളെയും രൂക്ഷമായി വിമർശിച്ച് മുൻ സിംഗപ്പൂർ നയതന്ത്രജ്ഞൻ ബിലഹരി കൗശികൻ രംഗത്ത്. കടുത്ത സാമ്പത്തിക കെടുകാര്യസ്ഥതയും ഭീകരവാദ ഗ്രൂപ്പുകളുടെ വളർച്ചയും കാരണം വർഷങ്ങളായി പാകിസ്ഥാൻ തകർച്ചയുടെ വക്കിലാണെന്ന് അദ്ദേഹം തുറന്നടിച്ചു.
അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മയിൽ പങ്കെടുത്തു സംസാരിക്കവെ, 1991-ലെ സിംഗപ്പൂർ എയർലൈൻസ് വിമാനം പാക് ഭീകരർ തടവിലാക്കിയ സംഭവം ഓർത്തെടുത്തുകൊണ്ട് പാകിസ്ഥാന്റെ ഫ്യൂഡൽ രാഷ്ട്രീയ വ്യവസ്ഥയെയും അദ്ദേഹം പരിഹസിച്ചു. പാകിസ്ഥാൻ നേരിടുന്ന കടുത്ത പ്രതിസന്ധികൾക്ക് കാരണം അവരുടെ ഭൂമിശാസ്ത്രപരമായ സ്ഥാനമല്ല, മറിച്ച് പതിറ്റാണ്ടുകളായുള്ള മോശം ഭരണമാണെന്ന് സിംഗപ്പൂർ മുൻ വിദേശകാര്യ പെർമനന്റ് സെക്രട്ടറി ബിലഹരി കൗശികൻ വ്യക്തമാക്കി. ഒരു പാകിസ്ഥാനി മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം പാക് ഭരണകൂടത്തെ പൂർണ്ണമായും നാണംകെടുത്തിയത്.
പാകിസ്ഥാന്റെ തകർച്ചയ്ക്ക് ഒരു പ്രസ്ഥാനത്തെ മാത്രം കുറ്റം പറയാൻ കഴിയില്ലെന്ന് കൗശികൻ പറഞ്ഞു. രാഷ്ട്രീയ പാർട്ടി ഭേദമന്യേ പാകിസ്ഥാനിലെ സിവിലിയൻ രാഷ്ട്രീയക്കാർ മുഴുവൻ വെറും ‘സമയനഷ്ടം’ ആണെന്ന് അദ്ദേഹം പരിഹസിച്ചു. അവിടുത്തെ സൈന്യം രാജ്യത്തെ ഒരുമിച്ച് നിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, പാകിസ്ഥാൻ നേരിടുന്ന പകുതി പ്രശ്നങ്ങൾക്കും കാരണം ഇതേ മിലിട്ടറി എസ്റ്റാബ്ലിഷ്മെന്റ് തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ വാദങ്ങളെ സാധൂകരിക്കാൻ 1991 മാർച്ച് മാസത്തിൽ പാക് ഭീകരർ സിംഗപ്പൂർ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടുപോയ സംഭവം കൗശികൻ വിവരിച്ചു: വിമാനം തട്ടിക്കൊണ്ടുപോയ ഭീകരർക്ക് മുൻ പാക് പ്രധാനമന്ത്രി ബെനസീർ ഭൂട്ടോയുമായി സംസാരിക്കണമായിരുന്നു. യാത്രക്കാരുടെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ കൗശികൻ അർദ്ധരാത്രിയിൽ പാക് ഹൈക്കമ്മീഷണറുടെ സഹായത്തോടെ സിന്ധിലുള്ള ഭൂട്ടോയുടെ വസതിയിലേക്ക് വിളിച്ചു.
വിമാനത്തിലുള്ളവരെ ഭീകരർ കൊല്ലാൻ തുടങ്ങുകയാണെന്നും ബെനസീർ ഭൂട്ടോയോട് ഉടൻ സംസാരിക്കണമെന്നും ഫോൺ എടുത്ത ആളോട് മൂന്ന് തവണ കൗശികൻ ആവർത്തിച്ചു പറഞ്ഞു. എന്നാൽ, “മാഡം ഉറങ്ങുകയാണ്, ഇപ്പോൾ ശല്യം ചെയ്യാൻ കഴിയില്ല” എന്ന മറുപടി നൽകി അവർ ഫോൺ കട്ട് ചെയ്യുകയായിരുന്നു. പാകിസ്ഥാന്റെ ഫ്യൂഡൽ ചിന്താഗതിയുടെ ആഴമാണ് ഇത് കാണിക്കുന്നത്. പിന്നീട് സിംഗപ്പൂർ കമാൻഡോകൾ വിമാനത്തിൽ മിന്നൽ ആക്രമണം നടത്തി 4 ഭീകരരെയും വധിക്കുകയും യാത്രക്കാരെ പരിക്കേൽക്കാതെ രക്ഷിക്കുകയുമായിരുന്നു.
അടുത്തിടെ പാകിസ്ഥാൻ രാജ്യാന്തര തലത്തിൽ നേടിയ ചില നയതന്ത്ര വിജയങ്ങൾ ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകരോട് കൗശികൻ ഇങ്ങനെ പ്രതികരിച്ചു: “പാകിസ്ഥാൻ നയതന്ത്ര അവസരങ്ങൾ നന്നായി ഉപയോഗിക്കാറുണ്ട്. പക്ഷേ അതുകൊണ്ട് പാക് ജനതയുടെ വിശപ്പ് മാറില്ല.” അദ്ദേഹം പറഞ്ഞു. രാജ്യത്തെ കടുത്ത പണപ്പെരുപ്പവും ഇന്ധനവില വർദ്ധനവും പരിഹരിക്കാതെ നയതന്ത്ര വിജയങ്ങൾ കൊണ്ട് മാത്രം കാര്യമില്ല. ജിഹാദി ഗ്രൂപ്പുകളെ അഴിച്ചുവിട്ടതും സാമ്പത്തിക തകർച്ചയുമാണ് അവരെ ഈ നിലയിലാക്കിയത്.
പാകിസ്ഥാൻ എന്ന രാജ്യം പൂർണ്ണമായും തകർന്നുപോകാത്തതിൽ ലോകത്തിന് ആശ്വാസമുണ്ട്. എന്നാൽ രാജ്യാന്തര സമൂഹം ഇന്നും പാകിസ്ഥാനെ ശ്രദ്ധിക്കാൻ ഒരേയൊരു കാരണമേയുള്ളൂ; അത് അവരുടെ കൈവശമുള്ള ആണവായുധങ്ങളാണ്. പക്കൽ അണുബോംബ് ഇല്ലായിരുന്നെങ്കിൽ ഇന്ന് ലോകത്ത് ഒരാൾ പോലും പാകിസ്ഥാനെക്കുറിച്ച് ആകുലപ്പെടുകയോ അവരെ തിരിഞ്ഞുനോക്കുകയോ ചെയ്യുമായിരുന്നില്ലെന്ന് കൗശികൻ വ്യക്തമാക്കി.








