ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം കടുത്ത രാഷ്ട്രീയ പോരിലേക്ക് നീങ്ങുന്നു. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം കൊൽക്കത്തയിലെ ഇഎം ബൈപ്പാസിന് സമീപമുള്ള പാർട്ടിയുടെ മെട്രോപൊളിറ്റൻ ഓഫീസ് കൈയേറി. പാർട്ടിയുടെ പേര്, ചിഹ്നം, ഫണ്ട് എന്നിവ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയതിന് തൊട്ടുപിന്നാലെയാണ് വിമതരുടെ ഈ നിർണായക നീക്കം.
ജൂലൈ ആറിന് വൈകുന്നേരം 5.30-നകം ഇരുവിഭാഗത്തോടും തങ്ങളുടെ വാദങ്ങളും എതിർവാദങ്ങളും സമർപ്പിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് കൊൽക്കത്തയിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ ദിവസം വിമത പ്രതിനിധി സംഘം ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെയും മറ്റ് ഇലക്ഷൻ കമ്മീഷണർമാരെയും നേരിട്ട് കണ്ട് തങ്ങളുടെ ഭാഗം ബോധിപ്പിച്ചിരുന്നു.
ഉലുബേരിയയിൽ നിന്നുള്ള എംഎൽഎയായ റിതബ്രത ബാനർജി, മുൻ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീം, അരൂപ് റോയ് എന്നിവരുൾപ്പെടെ തങ്ങളാണ് “യഥാർത്ഥ തൃണമൂൽ” എന്ന് അവകാശപ്പെടുന്ന വിമത ജനപ്രതിനിധികൾ മെട്രോപൊളിറ്റൻ ഓഫീസിനുള്ളിൽ യോഗം ചേർന്നു. മമത ബാനർജിയുടെ ചിത്രങ്ങൾ ഓഫീസിൽ അതുപോലെ തന്നെ നിലനിർത്തിക്കൊണ്ടായിരുന്നു യോഗം. “ഇത് ഞങ്ങളുടെ പാർട്ടി ഓഫീസാണ്. വൈകാരികമായ ഒരു ബന്ധം ഞങ്ങൾക്ക് ഇതിനോടുണ്ട്. മുൻപ് ഓഫീസ് നടത്തിയിരുന്നവർക്ക് ഇത് കൃത്യമായി പരിപാലിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് ഇവിടെ നിന്ന് തന്നെ പാർട്ടി പ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന് ഞങ്ങൾ കെട്ടിട ഉടമയോട് അഭ്യർത്ഥിച്ചിട്ടുണ്ട്,” വിമത എംഎൽഎ അഖ്‌റുസ്സമാൻ പറഞ്ഞു. ഹൗറ മധ്യ എംഎൽഎ അരൂപ് റോയിയെ പാർട്ടിയുടെ പുതിയ ചെയർമാനായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്ലെക്സ് ബോർഡും ഓഫീസിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 22-ന് ചേർന്ന പ്രത്യേക യോഗത്തിൽ അരൂപ് റോയിയെ ചെയർമാനാക്കിക്കൊണ്ട് 30 അംഗ വർക്കിങ് കമ്മിറ്റി വിമതർ പ്രഖ്യാപിച്ചിരുന്നു. മമത ബാനർജിയെ പാർട്ടിയുടെ ഉപദേശകയായി നിലനിർത്തിയപ്പോൾ, അവരുടെ അനന്തരവനായ അഭിഷേക് ബാനർജിയെ നാഷണൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിമതർ നീക്കം ചെയ്തു. “മമത ങ്ങളുടെ ഉപദേശകയായി തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങൾ അവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അവർ ഞങ്ങളെ ഉപദേശിക്കാത്തത്?” അഖ്‌റുസ്സമാൻ ചോദിച്ചു.
ടോപ്സിയയിലെ തൃണമൂൽ ഭവനിലായിരുന്നു വർഷങ്ങളായി പാർട്ടി ആസ്ഥാനം പ്രവർത്തിച്ചിരുന്നത്. അവിടുത്തെ നവീകരണ ജോലികൾ നടക്കുന്നതിനാലാണ് ഓഫീസ് താൽക്കാലികമായി ഇഎം ബൈപ്പാസിലെ മെട്രോപൊളിറ്റൻ കെട്ടിടത്തിലേക്ക് മാറ്റിയത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന് പിന്നാലെ, കെട്ടിടം ഒഴിഞ്ഞുതരണമെന്ന് കാണിച്ച് ഉടമ തൃണമൂലിന് നോട്ടീസ് നൽകിയിരുന്നതായാണ് വിവരം. വിമതർ ഓഫീസ് കൈയേറിയ വാർത്തയറിഞ്ഞ് തൃണമൂൽ എംഎൽഎ കുനാൽ ഘോഷ് സ്ഥലത്തെത്തിയെങ്കിലും മെയിൻ ഗേറ്റ് വിമതർ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.








