പശ്ചിമ ബംഗാളിൽ നാടിനെ നടുക്കി പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയെ ജനക്കൂട്ടം തല്ലിക്കൊന്നു. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ബാരുപൂരിലാണ് ക്രൂരമായ കൊലപാതകവും അതിനെത്തുടർന്ന് ആൾക്കൂട്ട കൊലപാതകവും അരങ്ങേറിയത്. പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പ്രകോപിതരായ നാട്ടുകാർ പിടികൂടിയ പ്രതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ പിന്നീട് മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് ബാരുപൂർ മേഖലയിൽ കനത്ത സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. നാലംഗ സംഘമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരതയ്ക്ക് ഇരയാക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി. ഒളിവിൽ പോയ ബാക്കി മൂന്ന് പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്കാണ് കൂട്ടുകാരിയുടെ ജന്മദിന സമ്മാനം വാങ്ങാനായി പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്താതിരുന്നതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ നാട്ടുകാർ ഒരാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൂര്യപുർ ഹാട്ട് പ്രദേശത്തെ ഒരു കുളത്തിനടുത്തുനിന്ന് ചാക്കിൽ കെട്ടിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടതോടെ നിയന്ത്രണം വിട്ട നാട്ടുകാരും ബന്ധുക്കളും ചേർന്ന് പ്രതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആൾക്കൂട്ട മർദ്ദനത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പെൺകുട്ടിയുടെ മരണവിവരം പുറത്തുവന്നതോടെ പ്രദേശത്ത് വൻ തോതിലുള്ള ക്രമസമാധാന പ്രശ്നങ്ങളാണ് ഉടലെടുത്തത്. രോഷാകുലരായ ജനങ്ങൾ ബാരുപൂർ-ജോയ്നഗർ റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ നിരവധി പോലീസ് വാഹനങ്ങൾ പ്രതിഷേധക്കാർ തല്ലിത്തകർത്തു. കേസിൽ ശാന്തനു മണ്ഡൽ എന്ന പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും ഐജി കങ്കർപ്രസാദ് ബറൂയി നാട്ടുകാർക്ക് ഉറപ്പുനൽകി. ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പിനെത്തുടർന്നാണ് പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിട്ടുകൊടുക്കാൻ പ്രതിഷേധക്കാർ തയ്യാറായത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.









