ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ സംസ്കാര ചടങ്ങുകളിൽ ഇന്ത്യ പങ്കെടുത്തതിനും ആദരമർപ്പിച്ചതിനും നന്ദി അറിയിച്ച് ഇന്ത്യയിലെ ഇറാൻ എംബസി. ഇന്ത്യയും ഇറാനും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവും മാനുഷികവുമായ ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ നടപടിയെന്ന് ഇറാൻ വ്യക്തമാക്കി. ഔദ്യോഗിക പ്രതിനിധി സംഘത്തെ അയച്ച ഇന്ത്യൻ സർക്കാരിനോടും ഇന്ത്യയിലെ ജനങ്ങളോടുമുള്ള ഹൃദയം നിറഞ്ഞ കൃതജ്ഞത ഇറാൻ എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) പങ്കുവെച്ചു.
ഇന്ത്യയിലെ വിവിധ രാഷ്ട്രീയ നേതാക്കൾ, പാർലമെന്റ് അംഗങ്ങൾ, പ്രമുഖ പണ്ഡിതന്മാർ, ചിന്തകർ, വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാലത്തെ സൗഹൃദത്തിന്റെ തെളിവാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടി. “ദേശീയ ദുഃഖത്തിന്റെ ഈ വേളയിൽ ഇറാൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളും വിവിധ മതമേലധ്യക്ഷന്മാരും ചടങ്ങുകളിൽ സന്നിഹിതരായത് പരസ്പര ബഹുമാനത്തിന്റെ ശക്തമായ പ്രകടനമാണ്. ഇന്ത്യ കാട്ടിയ ഈ സൗഹൃദവും സഹാനുഭൂതിയും നിറഞ്ഞ നിലപാട് ഇറാൻ ജനത ഒരിക്കലും മറക്കില്ല,” എംബസി പ്രസ്താവനയിൽ വ്യക്തമാക്കി. വരും നാളുകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ ഇത് വിലപ്പെട്ട അടിത്തറയാകുമെന്നും ഇറാൻ കൂട്ടിച്ചേർത്തു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റ, ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈൻ എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടെഹ്റാനിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തത്. ഇവർക്ക് പുറമെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദ്, ജമ്മു കശ്മീർ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തിയിരുന്നു. യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. തുടർന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവായി അദ്ദേഹത്തിന്റെ മകൻ മോജ്താബ ഖമേനിയെ നിയമിച്ചിരുന്നു. ഖമേനിയുടെ മരണത്തിന് പിന്നാലെ അനുശോചനം രേഖപ്പെടുത്തിയ എല്ലാ ഇന്ത്യൻ ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും ഇറാൻ എംബസി പ്രത്യേകമായി നന്ദി അറിയിച്ചിട്ടുണ്ട്.








