അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ പരാമർശത്തിന് എണ്ണക്കിട്ട മറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ ഏക ശക്തനായ സഖ്യകക്ഷി അമേരിക്ക മാത്രമാണെന്ന ജെ ഡി വാൻസിന്റെ പ്രസ്താവനയെയാണ് നെതന്യാഹു പരിഹാസത്തോടെ തള്ളിക്കളഞ്ഞത്. അമേരിക്ക മാത്രമല്ല ഇസ്രായേലിന് ലോകത്ത് മറ്റ് സുഹൃത്തുക്കളുണ്ടെന്നും അതിലൊന്നാണ് 140 കോടി ജനങ്ങളുള്ള ഇന്ത്യയെന്നും നെതന്യാഹു ഓർമ്മിപ്പിച്ചു. പ്രമുഖ അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ ഈ പരാമർശം.
“ഞങ്ങൾക്ക് വേറെയും ചില സുഹൃത്തുക്കളൊക്കെയുണ്ട്. ഇന്ത്യയെന്ന് പറയുന്ന ഒരു ചെറിയ രാജ്യമുണ്ട്, നിങ്ങൾക്കറിയാമല്ലോ. 140 കോടി ജനങ്ങളാണ് അവിടെയുള്ളത്. അവിടെ ഞങ്ങൾക്ക് ലഭിക്കുന്നത് സമാനതകളില്ലാത്ത വൻ പിന്തുണയാണ്,” നെതന്യാഹു പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിൽ ഉൾപ്പെടെ ഇന്ത്യൻ ജനതയിൽ നിന്ന് വലിയ തോതിലുള്ള പിന്തുണയാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇസ്രായേലിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുമ്പോഴും, പല ലോകനേതാക്കളും തന്നെ വ്യക്തിപരമായി വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. ഇസ്രായേലിന്റെ സൈനിക മികവിനെക്കുറിച്ചും എഐ, സൈബർ സാങ്കേതികവിദ്യകളെക്കുറിച്ചും ചോദിച്ച് പല രാജ്യങ്ങളും തങ്ങളെ സമീപിക്കുന്നുണ്ടെന്നും, സൈബർ സുരക്ഷയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇസ്രായേലിന് പുറംലോകം കാണുന്നതിനേക്കാൾ കൂടുതൽ സുഹൃത്തുക്കളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി ഒപ്പുവെച്ച സമാധാന കരാറിനെ വിമർശിച്ച ഇസ്രായേൽ ഭരണകൂടത്തിന് എതിരെ കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് രംഗത്തെത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ലോകത്ത് ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ഏക രാഷ്ട്രത്തലവൻ ഡൊണാൾഡ് ട്രംപ് മാത്രമാണെന്നും, താൻ ഇസ്രായേൽ മന്ത്രിസഭയിൽ ഉണ്ടായിരുന്നെങ്കിൽ ലോകത്ത് അവശേഷിക്കുന്ന ഒരേയൊരു ശക്തനായ സഖ്യകക്ഷിയെ പരസ്യമായി ആക്രമിക്കില്ലായിരുന്നു എന്നുമാണ് വാൻസ് പറഞ്ഞത്. കേവലം 90 ലക്ഷം മാത്രം ജനസംഖ്യയുള്ള ഇസ്രായേലിന് എല്ലാ ദേശീയ സുരക്ഷാ പ്രശ്നങ്ങളും യുദ്ധത്തിലൂടെ മാത്രം പരിഹരിക്കാനാകില്ലെന്നും വാൻസ് ഓർമ്മിപ്പിച്ചിരുന്നു.
വാൻസിന്റെ ഈ കടുത്ത പ്രസ്താവനയോട് പ്രതികരിക്കവെയാണ് നെതന്യാഹു ഇന്ത്യയെ പരാമർശിച്ച് മറുപടി നൽകിയത്. വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായി തനിക്ക് വളരെ നല്ല വ്യക്തിബന്ധമാണുള്ളതെന്നും, എന്നാൽ അതിനർത്ഥം അദ്ദേഹം പറയുന്ന എല്ലാ കാര്യങ്ങളോടും താൻ യോജിക്കുന്നു എന്നല്ലെന്നും നെതന്യാഹു വ്യക്തമാക്കി. വൈറ്റ് ഹൗസ് കണ്ടിട്ടുള്ളതിൽ വെച്ച് ഇസ്രായേലിന്റെ ഏറ്റവും വലിയ സുഹൃത്ത് ഡൊണാൾഡ് ട്രംപ് തന്നെയാണെന്ന കാര്യത്തിൽ തനിക്ക് തർക്കമില്ലെന്നും, എന്നാൽ അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധം കേവലം താല്പര്യങ്ങളിൽ അധിഷ്ഠിതമല്ലെന്നും ഇരുരാജ്യങ്ങളുടെയും പങ്കിട്ട മൂല്യങ്ങളിലാണ് അത് നിലനിൽക്കുന്നതെന്നും നെതന്യാഹു അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.








