ഒമാൻ തീരത്ത് സൈപ്രസ് പതാക ഘടിപ്പിച്ച ‘ജിഎഫ്എസ് ഗാലക്സി’ എന്ന വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ ജീവനക്കാരനെ കാണാതായതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. കപ്പലിൽ ആകെ 11 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ പത്തുപേരെ ഇതിനോടകം രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കാണാതായ ഇന്ത്യക്കാരനായുള്ള തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി ഒമാൻ അധികൃതരുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഒമാൻ ഭരണകൂടം നൽകുന്ന പിന്തുണയ്ക്ക് ഇന്ത്യ നന്ദി അറിയിച്ചു. മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് വ്യക്തമാക്കിയ ഇന്ത്യ, അടിയന്തരമായി സംഘർഷങ്ങൾ ലഘൂകരിക്കാനും നയതന്ത്ര പരിഹാരത്തിനായുള്ള ചർച്ചകൾ പൂർത്തിയാക്കാനും ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും തടസ്സമില്ലാത്തതുമായ നാവിക ഗതാഗതവും വാണിജ്യവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവർത്തിച്ചു.
അതേസമയം, യുഎസ്-ഇറാൻ യുദ്ധം കടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ‘ജിഎഫ്എസ് ഗാലക്സി’ക്ക് നേരെ ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് നാവികസേന ആക്രമണം നടത്തിയതിന് പിന്നാലെ ഇറാനെതിരെ വീണ്ടും വ്യോമാക്രമണം നടത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ ആക്രമണത്തിൽ കപ്പലിന്റെ എഞ്ചിൻ റൂമിന് വൻ നാശനഷ്ടമുണ്ടാകുകയും തീപിടിത്തമുണ്ടായതിനെ തുടർന്ന് ജീവനക്കാർക്ക് കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടുകളിൽ രക്ഷപ്പെടേണ്ടി വരികയും ചെയ്തിരുന്നു. കപ്പൽ അതിന്റെ സിസ്റ്റങ്ങൾ ഓഫാക്കി സമുദ്ര സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയതിനാലാണ് ആക്രമിച്ചതെന്നാണ് ഇറാന്റെ വാദം. ഇതിനൊപ്പം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുന്നതായി ഇറാൻ പ്രഖ്യാപിച്ചു.
മേഖലയിലെ യുഎസ് ഇടപെടൽ അവസാനിപ്പിക്കുന്നത് വരെ കടലിടുക്ക് അടഞ്ഞുകിടക്കുമെന്നും ഒരു കപ്പലിനെയും ഇതിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് മറുപടിയായി ഒരു ആഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാം തവണയാണ് യുഎസ് ഇറാനിൽ ബോംബാക്രമണം നടത്തുന്നത്. ഇറാന്റെ തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക്, ചബഹാർ, കൂടാതെ ഭൂഗർഭ മിസൈൽ താവളമുള്ള ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിൽ വൻ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ഒമാൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ഖത്തറിലെ അൽ ഉദൈദ് എയർബേസിന് നേരെയും ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. തങ്ങളുടെ വ്യോമാതിർത്തിയിൽ മിസൈലുകൾ തടഞ്ഞതായി കുവൈറ്റും ഖത്തറും അറിയിച്ചു.









