ബർമിങ്ഹാമിൽ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഐസിസിയോടും ബിസിസിഐ അധ്യക്ഷൻ ജയ് ഷായോടും മുന്നോട്ടുവെച്ച പ്രധാന നിർദ്ദേശമാണിത്. രണ്ട് വിദേശ ടീമുകൾ തികച്ചും അപരിചിതമായ സാഹചര്യങ്ങളിൽ വന്ന് കളിക്കുന്ന ത്രിരാഷ്ട്ര, ചതുർരാഷ്ട്ര മത്സരങ്ങൾ ഉൾപ്പെടുന്ന മൾട്ടി-നേഷൻ പരമ്പരകൾ ക്രിക്കറ്റിലേക്ക് അടിയന്തരമായി തിരിച്ചുകൊണ്ടുവരേണ്ടതുണ്ടെന്ന് ഗിൽ ആവശ്യപ്പെട്ടു.
തുടർച്ചയായി ദ്വിരാഷ്ട്ര പരമ്പരകൾ മാത്രം കളിക്കുന്നത് മടുപ്പുളവാക്കുമെന്നും ഇത്തരം വലിയ ടൂർണമെന്റുകൾ ഏകദിന ക്രിക്കറ്റിന്റെ ജനപ്രീതി വർദ്ധിപ്പിക്കുമെന്നും താരം വ്യക്തമാക്കി. ഇതിനൊപ്പം, ഏകദിന ക്രിക്കറ്റിന്റെ ദൈർഘ്യം 50 ഓവറിൽ നിന്ന് 40 ഓവറാക്കി ചുരുക്കണമെന്ന വാദങ്ങളോടും ഗിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. താൻ 50 ഓവർ ക്രിക്കറ്റ് കണ്ട് വളർന്ന ആളാണെന്നും അതിനാൽ അതിന്റെ ഓവറുകൾ വെട്ടിച്ചുരുക്കി 40 ഓവറാക്കി മാറ്റേണ്ട യാതൊരു ആവശ്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ 50 ഓവർ ഫോർമാറ്റിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ പ്രാധാന്യമുണ്ടെന്നും, മത്സരക്രമങ്ങൾ കൂടുതൽ മികച്ച രീതിയിൽ ആസൂത്രണം ചെയ്താൽ മാത്രമേ ഈ ഫോർമാറ്റിന്റെ പ്രസക്തി നിലനിർത്താൻ സാധിക്കുകയുള്ളൂ എന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കി.












