ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ കാലാവധിയെ വിലയിരുത്തുന്നതിന് മുൻപ് ആരാധകരും അധികൃതരും അൽപം ക്ഷമ കാണിക്കണമെന്ന് മുൻ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ്. അയർലൻഡിനെതിരായ ടി20 പരമ്പര 2-0 നും, ഇംഗ്ലണ്ടിനെതിരായ പരമ്പര 4-0 നും ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യയുടെ ഏറ്റവും സ്വാധീനമുള്ള രണ്ട് പ്രധാന കളിക്കാരായ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരില്ലാതെയാണ് ഈ പരാജയങ്ങൾ ഉണ്ടായതെന്ന് പ്രസാദ് ചൂണ്ടിക്കാട്ടി. ഫിറ്റ്‌നസ് ആശങ്കകൾ കാരണം പാണ്ഡ്യക്ക് പര്യടനം നഷ്ടമായപ്പോൾ, ബുംറയ്ക്ക് ടി20 പരമ്പരകളിൽ വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു. അതിനാൽ ഈ ഫലങ്ങൾ മാത്രം വെച്ച് ഗംഭീറിനെ വിലയിരുത്തുന്നത് അനീതിയാണെന്ന് പിടിഐയോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ടീം മികച്ച പ്രകടനം നടത്തിയില്ല എന്നതുകൊണ്ട് മാത്രം അതിന്റെ ഉത്തരവാദിത്തം പരിശീലകന്റെ തലയിൽ കെട്ടിവെക്കാനാകില്ലെന്നും, ഗംഭീറിനെ എഴുതിത്തള്ളാൻ സമയമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത പൂർണ്ണ സജ്ജമായ ടി20 പരമ്പരയോടെ കോച്ചിന്റെയും ക്യാപ്റ്റന്റെയും യഥാർത്ഥ മികവ് അളക്കാൻ സാധിക്കുമെന്നാണ് പ്രസാദിന്റെ വിലയിരുത്തൽ.
അതേസമയം, കുറഞ്ഞ സ്കോറുകൾക്ക് പുറത്തായതിന് പിന്നാലെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴുവാക്കിയ തീരുമാനത്തെ മുൻ ചീഫ് സെലക്ടർ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇന്ത്യയുടെ വിജയകരമായ ടി20 ലോകകപ്പ് കാമ്പെയ്‌നിലെ ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ മാച്ച് വിന്നിങ് പ്രകടനങ്ങൾ കാഴ്ചവെച്ച സഞ്ജുവിനെ രണ്ടോ മൂന്നോ മത്സരങ്ങളിൽ റൺസ് നേടിയില്ല എന്ന ഒറ്റ കാരണത്താൽ ഒഴിവാക്കിയത് വലിയ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യനായ കളിക്കാരനാണ് സഞ്ജുവെന്നും, കടുപ്പമേറിയതും ബൗൺസുള്ളതുമായ വിക്കറ്റുകളിൽ അദ്ദേഹം മികച്ച രീതിയിൽ കളിക്കുമെന്നും പ്രസാദ് ഓർമ്മിപ്പിച്ചു.
ഇതിനുപുറമെ, പതിനഞ്ചുകാരനായ യുവ പ്രതിഭ വൈഭവ് സൂര്യവംശിയെ കൈകാര്യം ചെയ്ത രീതിയിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള ഉയർന്ന സമ്മർദ്ദമുള്ള പരമ്പരയിലേക്ക് പെട്ടെന്ന് ഇറക്കിവിടുന്നതിന് പകരം വൈഭവിനെ പടിപടിയായി പരിചയപ്പെടുത്തണമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈഭവിന്റെ പെട്ടെന്നുള്ള അരങ്ങേറ്റം പ്ലേയിംഗ് ഇലവനിൽ അനാവശ്യമായ അനിശ്ചിതത്വം ഉണ്ടാക്കിയെന്നും, ഇത് കോച്ചിനും ക്യാപ്റ്റനും മേൽ സമ്മർദ്ദം ചെലുത്തിയതായും പ്രസാദ് നിരീക്ഷിച്ചു. സഞ്ജു ആദ്യത്തെ രണ്ട് മത്സരങ്ങളിൽ തിളങ്ങാതിരുന്നപ്പോൾ സഞ്ജുവിനെ തിരികെ കൊണ്ടുവരാൻ കടുത്ത സമ്മർദ്ദമുണ്ടായ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ശക്തരായ എതിരാളികൾക്കെതിരെ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് അയർലൻഡ് പരമ്പരയിലേക്ക് വൈഭവിനെ ഉൾപ്പെടുത്താത്തത് തെറ്റാണെന്നും, ആ പ്രായത്തിലുള്ള കളിക്കാരെ ആഭ്യന്തര ക്രിക്കറ്റിലൂടെ പതിയെ വളർത്തിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം തുറന്നുപറഞ്ഞു.












