നീണ്ട 18 വർഷത്തെ വിജയകരമായ യാത്രയ്ക്ക് ഒടുവിൽ തങ്ങളുടെ പ്രിയപ്പെട്ട മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങുമായി ചെന്നൈ സൂപ്പർ കിങ്സ്വേർപിരിഞ്ഞു. പരാജയങ്ങളിൽ പോലും വിശ്വസ്തരായ വ്യക്തികളെ ചേർത്തുപിടിക്കുന്ന സിഎസ്കെ മാനേജ്മെന്റിൽ നിന്ന് ഇത്തരമൊരു തീരുമാനം ആരും പ്രതീക്ഷിച്ചിരുന്നില്ല. ചെന്നൈക്ക് അഞ്ച് ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച ഫ്ലെമിങ്ങും ടീമിന്റെ നട്ടെല്ലായ എം എസ് ധോണിയും തമ്മിലുള്ള അടിയുറച്ച ആത്മബന്ധമായിരുന്നു ചെന്നൈയുടെ വിജയങ്ങളുടെ പ്രധാന തറക്കല്ല്
എന്നാൽ ഫ്ലെമിങ്ങിന്റെ തന്ത്രങ്ങൾ ആധുനിക ട്വന്റി-20 ഫോർമാറ്റിന് അനുയോജ്യമല്ലെന്ന തിരിച്ചറിവിലാണ് ഫ്രാഞ്ചൈസി ഇപ്പോൾ കടുത്ത ഈ തീരുമാനത്തിലേക്ക് എത്തിയത്. എല്ലാ വർഷവും പ്ലേഓഫിൽ എത്തുന്ന സ്ഥിരതയ്ക്ക് പേരുകേട്ട ചെന്നൈ, തുടർച്ചയായി മൂന്ന് സീണനുകളിൽ പ്ലേഓഫ് കാണാതെ പുറത്തായതാണ് ഈ വൻ മാറ്റത്തിന് വഴിയൊരുക്കിയത്. ന്യൂസിലൻഡ് മുൻ നായകന് പകരക്കാരനായി ചെന്നൈയുടെ പുതിയ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന അഞ്ച് പ്രമുഖർ ഇവരാണ്.
ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനായിരുന്ന മുൻ ഇന്ത്യൻ താരം ഹേമാങ് ബദാനിയാണ് ഇതിൽ പ്രധാനി. കഴിഞ്ഞ രണ്ട് വർഷം ഡൽഹിയെ പ്ലേഓഫിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യൻ പ്രതിഭകളെ കണ്ടെത്തുന്നതിൽ ബദാനിക്ക് പ്രത്യേക മികവുണ്ട്. മുൻപ് യൂട്യൂബ് അഭിമുഖത്തിൽ, ധോണി ഉള്ളതുകൊണ്ടാണ് സിഎസ്കെ ജയിക്കുന്നതെന്നും ഫ്ലെമിങ് വലിയ പരിശീലകനാണെന്ന് താൻ കരുതുന്നില്ലെന്നും ബദാനി പറഞ്ഞിരുന്നു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മെന്ററും ബാറ്റിങ് പരിശീലകനുമായ ദിനേഷ് കാർത്തിക്കാണ് മറ്റൊരു താരം. തമിഴ്‌നാട് ആഭ്യന്തര ടീമിന്റെ ക്യാപ്റ്റനായിരുന്ന കാർത്തിക് എത്തുന്നതോടെ പ്രാദേശിക ബന്ധം ശക്തിപ്പെടുത്താൻ ചെന്നൈക്ക് സാധിക്കും. മുൻ ഇന്ത്യൻ പരിശീലകനും ട്വന്റി-20 ലോകകപ്പ് ജേതാവുമായ രാഹുൽ ദ്രാവിഡാണ് ലിസ്റ്റിലുള്ള മറ്റൊരാൾ.
ആധുനിക ക്രിക്കറ്റിലെ ഡാറ്റാ അനാലിസിസിനും കൃത്യമായ ആസൂത്രണങ്ങൾക്കും ദ്രാവിഡിന്റെ സാന്നിധ്യം ചെന്നൈക്ക് പുതിയ ദിശാബോധം നൽകും.എന്നാൽ എല്ലാത്തിനുമപ്പുറം ആരാധകർ ആഗ്രഹിക്കുന്നത് എം എസ് ധോണി തന്നെ നേരിട്ട് പരിശീലകനായി ചുമതലയേൽക്കാനാണ്. വർഷങ്ങളായി ചെന്നൈയിൽ ഒരു കോച്ചിന്റെ റോൾ തന്നെയാണ് ധോണി കൈകാര്യം ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ ധോണി ആ പദവിയിലേക്ക് എത്തുന്നത് ചെന്നൈക്ക് ഒരു പുതിയ കിരീട കാലഘട്ടം സമ്മാനിച്ചേക്കും.












