അന്താരാഷ്ട്ര തലത്തിൽ മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നീക്കവുമായി ഇന്ത്യൻ സുരക്ഷാ ഏജൻസികൾ. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും സംയുക്തമായി നടത്തിയ വൻ ഓപ്പറേഷനിൽ ആഫ്രിക്കൻ രാജ്യമായ അങ്കോളയിൽ നിന്ന് രണ്ട് കുപ്രസിദ്ധ ഗുണ്ടാതലവന്മാർ പിടിയിലായി. പഞ്ചാബ് പൊലീസിന് തലവേദനയായിരുന്ന വരീന്ദർ എന്ന ജോബൻ സൈദോക്കെ, ഹരിയാന സ്വദേശിയായ മൻജോത് എന്നിവരാണ് ആഫ്രിക്കൻ മണ്ണിൽ വച്ച് അപ്രതീക്ഷിതമായി വലയിലായത്. വിവിധ സംസ്ഥാനങ്ങളിൽ കൊലപാതകം, പിടിച്ചുപറി ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർ വിദേശത്തേക്ക് കടന്ന് അവിടെയിരുന്നാണ് തങ്ങളുടെ ക്രിമിനൽ സാമ്രാജ്യം നിയന്ത്രിച്ചിരുന്നത്. പഞ്ചാബിലെ നാല് പ്രമാദമായ കൊലക്കേസുകളിൽ നേരിട്ട് പങ്കാളിയായ വരീന്ദറിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പഞ്ചാബ് സർക്കാർ അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
ഹരിയാന പൊലീസ് നിരന്തരം തിരഞ്ഞുകൊണ്ടിരുന്ന കുറ്റവാളിയാണ് മൻജോത്. ഇന്ത്യയിൽ കടുത്ത ജാഗ്രത നിലനിൽക്കുന്നതിനാൽ ഇരുവരും വ്യാജ രേഖകൾ ചമച്ച് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കടക്കുകയായിരുന്നു. കുപ്രസിദ്ധമായ ഗോപി ഘൻഷാംപുരിയ, ഡോണി ബാൽ എന്നീ അധോലോക സംഘങ്ങളുടെ പ്രധാന കണ്ണികളാണ് പിടിയിലായ ഇരുവരുമെന്ന് പൊലീസ് വ്യക്തമാക്കി. ഹരിയാന സ്പെഷ്യൽ ടാസ്ക് ഫോഴ്സും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അന്താരാഷ്ട്ര ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്.
ഇവർക്കെതിരെ നേരത്തെ തന്നെ പഞ്ചാബ് പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് അന്താരാഷ്ട്ര അന്വേഷണ ഏജൻസിയായ ഇന്റർപോളുമായും വിദേശത്തെ പ്രാദേശിക സുരക്ഷാ വിഭാഗങ്ങളുമായും ഇന്ത്യൻ അധികൃതർ നിരന്തരം സമ്പർക്കം പുലർത്തി വരികയായിരുന്നു. പ്രതികളുടെ ഒളിത്താവളങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ലഭിച്ചയുടൻ അങ്കോളയിലെ പ്രാദേശിക പൊലീസിന്റെ സഹായത്തോടെ ഇവരെ വളയുകയായിരുന്നു. രാജ്യം വിട്ടാലും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ അറസ്റ്റിലൂടെ സുരക്ഷാ ഏജൻസികൾ നൽകുന്നത്. അങ്കോളയിൽ പിടിയിലായ ഇരു പ്രതികളെയും എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള ഔദ്യോഗികമായ കൈമാറ്റ നടപടികൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും അന്വേഷണ ഏജൻസികളും ചേർന്ന് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.








