ന്യൂഡൽഹി : പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത പരമ്പരാഗത സർവ്വകക്ഷി യോഗത്തിൽ നാടകീയ രംഗങ്ങൾ. തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) നിന്ന് വിമതരായി മാറിയ 20 എംപിമാരെ യോഗത്തിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസും ടിഎംസിയും ഉൾപ്പെടെയുള്ള മുഴുവൻ പ്രതിപക്ഷ കക്ഷികളും യോഗത്തിൽ നിന്ന് പ്രതീകാത്മകമായി ഇറങ്ങിപ്പോയി. പാർലമെന്റ് അനെക്സ് മന്ദിരത്തിൽ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം അരങ്ങേറിയത്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ഓഫ് ഇന്ത്യ (NCPI) എന്ന പേരിൽ പുതിയ രാഷ്ട്രീയ സഖ്യമുണ്ടാക്കിയതായി അവകാശപ്പെടുന്ന 20 വിമത ടിഎംസി എംപിമാർക്ക് യോഗത്തിൽ പ്രത്യേക മേശയും ഇരിപ്പിടവും അനുവദിച്ചതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. എന്നാൽ, മിനിറ്റുകൾ നീണ്ട പ്രതീകാത്മക ബഹിഷ്കരണത്തിന് ശേഷം പ്രതിപക്ഷ അംഗങ്ങൾ സർവ്വകക്ഷി യോഗത്തിലേക്ക് തിരികെ പ്രവേശിക്കുകയും ചർച്ചകളിൽ പങ്കാളികളാവുകയും ചെയ്തു.
ലോക്സഭാ സ്പീക്കർ ഓം ബിർള വിമത എംപിമാരുടെ ഈ പുതിയ കൂട്ടായ്മയ്ക്ക് പാർലമെന്ററി പാർട്ടിയെന്ന നിലയിൽ ഇതുവരെ ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ ഇവരെ ഔദ്യോഗിക യോഗത്തിലേക്ക് വിളിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. വിമത ടിഎംസി നേതാവ് സുദീപ് ബന്ദേപാധ്യായ ഉൾപ്പെടെയുള്ളവർക്ക് കേന്ദ്രം നൽകിയ ക്ഷണം ജനാധിപത്യത്തെ അട്ടിമറിക്കലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ 20 വിമത എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജിയിൽ സ്പീക്കറുടെ അന്തിമ തീരുമാനം വരാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ തിടുക്കത്തിലുള്ള നീക്കമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ വിമർശിച്ചു. സ്പീക്കറുടെ തീരുമാനം വരും മുൻപ് വിമതരെ താങ്ങിനിർത്താനുള്ള ‘പാർക്കിംഗ് കേന്ദ്രം’ മാത്രമാണ് ഈ എൻസിപിഐ എന്നും അദ്ദേഹം പരിഹസിച്ചു.
ഭരണഘടനയുടെ 91-ാം ഭേദഗതി പ്രകാരം പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ ഇത്തരം വിമതർക്ക് നിയമപരമായ അവകാശമില്ലെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പ്രതികരിച്ചു. സ്പീക്കറുടെ പട്ടികയിൽ ഇപ്പോഴും തൃണമൂൽ കോൺഗ്രസിന്റെ ആകെ അംഗബലം 28 ആയി തുടരുമ്പോൾ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രി ഈ വിമതരെ യോഗത്തിലേക്ക് ക്ഷണിച്ചതെന്ന് അവർ ചോദ്യം ചെയ്തു. ഈ അനീതിക്കെതിരെ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡിഎംകെ, ആം ആദ്മി പാർട്ടി, ഇടതുപക്ഷ പാർട്ടികൾ, ശിവസേന (യുബിടി) തുടങ്ങിയ എല്ലാ പ്രതിപക്ഷ കക്ഷികളും ഒറ്റക്കെട്ടായാണ് യോഗം ബഹിഷ്കരിച്ചതെന്നും മഹുവ വ്യക്തമാക്കി. സിപഐ(എം) നേതാവ് ജോൺ ബ്രിട്ടാസ് കേന്ദ്രത്തിന്റെ ഈ നടപടിയെ ‘നീതിയുടെ നഗ്നമായ ലംഘനം’ എന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ, ഉദ്ധവ് താക്കറെ പക്ഷത്തെ 6 വിമത എംപിമാരെ ഏകനാഥ് ഷിൻഡെയുടെ ശിവസേനയിൽ ലയിക്കാൻ അനുവദിച്ച സ്പീക്കറുടെ തീരുമാനത്തിനെതിരെയും യോഗത്തിൽ ശിവസേന (യുബിടി) എംപി അരവിന്ദ് സാവന്ത് ശക്തമായി പ്രതിഷേധിച്ചു.








