ന്യൂഡൽഹി : അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന ആക്റ്റിവിസ്റ്റ് സോനം വാങ്‌ചുകിനെ സ്വകാര്യ ആശുപത്രിയായ മേദാന്തയിലേക്ക് മാറ്റുന്നതിൽ തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വാങ്‌ചുകിനെ സർക്കാർ നിയന്ത്രണത്തിലുള്ള സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് മാറ്റാൻ വിസമ്മതിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ നൽകിയ അപ്പീൽ ഹർജി പരിഗണിക്കവെയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സർക്കാരിന്റെ ഈ പുതിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മുൻനിര സ്വകാര്യ ആശുപത്രിയായ മേദാന്തയിലേക്ക് മാറ്റാൻ തടസ്സമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രം, എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില കണക്കിലെടുത്ത് പൂർണ്ണമായ വൈദ്യനിരീക്ഷണത്തിൽ തുടരണമെന്നും ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ ആശുപത്രി വിടാൻ അനുവദിക്കരുതെന്നും കോടതിയിൽ ആവശ്യപ്പെട്ടു.
വാങ്‌ചുകിന്റെ രക്തപരിശോധനാ റിപ്പോർട്ടുകളും വിവിധ ലബോറട്ടറികളിൽ നിന്നുള്ള രേഖകളും പരിശോധിച്ച ഡിവിഷൻ ബെഞ്ച്, അദ്ദേഹത്തിന് തുടർച്ചയായ കൃത്യമായ പരിചരണവും നിരീക്ഷണവും ആവശ്യമാണെന്നതിൽ തർക്കമില്ലെന്ന് നിരീക്ഷിച്ചു. സഫ്ദർജംഗ് ആശുപത്രിയിലെ ചികിത്സാ രേഖകൾ പൂർണ്ണമായി കൈമാറിക്കൊണ്ട് മെദാന്തയിലേക്ക് മാറ്റാൻ നിർദ്ദേശിച്ച കോടതി, ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിച്ചു. ഇതിനിടെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാവ് അഭിജീത് ദിപ്കെയും അനുയായികളും ജന്തർ മന്തറിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോവുകയാണ്.









