ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്ന് സൗദി അറേബ്യയിലെ ദമ്മാമിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ അടിയന്തരമായി നിലത്തിറക്കി. വ്യാഴാഴ്ച വൈകുന്നേരമാണ് 6E 097 നമ്പർ വിമാനം സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. യാത്രയ്ക്കതിനിടെ വിമാനത്തിനുള്ളിലെ ടിഷ്യൂ പേപ്പറിൽ ബോംബ് വച്ചിട്ടുണ്ടെന്ന് എഴുതിയ സന്ദേശം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൈലറ്റ് ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങൾ ഉൾപ്പെടെ 133 യാത്രക്കാരെയും അഹമ്മദാബാദ് വിമാനത്താവളത്തിൽ വളരെ സുരക്ഷിതമായി പുറത്തിറക്കി. വിമാനം പ്രധാന ടെർമിനലിൽ നിന്നും മാറി പ്രത്യേകമായി മാറ്റിയ ശേഷമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും മറ്റ് സുരക്ഷാ ഏജൻസികളും വിമാനത്താവളത്തിലെത്തി കടുത്ത സുരക്ഷാ പരിശോധനകൾ ആരംഭിച്ചു. യാത്രക്കാരുടെ ലഗേജുകളും വിമാനത്തിന്റെ വിവിധ ഭാഗങ്ങളും വിദഗ്ദ്ധ സംഘം സമഗ്രമായി പരിശോധിച്ചുവരികയാണ്.
ഭീഷണി സന്ദേശം എഴുതിയ കടലാസ് സുരക്ഷാ ഏജൻസികൾ വീണ്ടെടുക്കുകയും ഇത് ആരാണ് എഴുതിയതെന്ന് കണ്ടെത്താൻ യാത്രക്കാരുടെ കൈയ്യക്ഷരങ്ങൾ ശേഖരിച്ച് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. വിമാനത്തിൽ സംശയസ്പദമായ രീതിയിൽ ഒന്നും കണ്ടെത്തിയിട്ടില്ലെങ്കിലും കൃത്യമായ സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ചാണ് പരിശോധന മുന്നോട്ട് പോകുന്നത്. അടുത്ത ദിവസങ്ങളിൽ സമാനമായ ഭീഷണികൾ മറ്റ് ചില വിമാനങ്ങൾക്കും ലഭിച്ച സാഹചര്യത്തിൽ അഹമ്മദാബാദ് വിമാനത്താവളത്തിലും പരിസരത്തും കടുത്ത സുരക്ഷാ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.








