ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധത്തിൽ നിർണായക വഴിത്തിരിവ്. പ്രതിരോധം, സിവിൽ ആണവോർജ്ജം, അത്യാധുനിക സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിന് ധാരണയായി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവും ഇന്ത്യൻ സർക്കാരും സംയുക്തമായി പ്രഖ്യാപിച്ച പുതിയ നയതന്ത്ര രൂപരേഖ അനുസരിച്ച്, ഇരുരാജ്യങ്ങളും തമ്മിലുള്ള ‘ഗ്ലോബൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വരുന്ന പത്ത് വർഷത്തേക്ക് പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനുള്ള പുതിയ ചട്ടക്കൂടിന് രൂപം നൽകാനും സംയുക്ത പ്രതിരോധ ഉൽപ്പാദനം വർധിപ്പിക്കാനും ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് കൂടുതൽ ആധുനിക പ്രതിരോധ സാമഗ്രികൾ കൈമാറുന്നതിനൊപ്പം ജാവലിൻ ആന്റി-ടാങ്ക് മിസൈലുകൾ, സ്ട്രൈക്കർ ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങൾ, ഡ്രോൺ സാങ്കേതികവിദ്യകൾ എന്നിവ ഇന്ത്യയിൽത്തന്നെ സംയുക്തമായി നിർമ്മിക്കുന്നതിനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.
വർഷങ്ങളായി വൈകിനിന്ന 123 സിവിൽ ആണവ കരാർ (123 Civil Nuclear Agreement) പൂർണ്ണമായി പ്രാബല്യത്തിൽ വരുത്താനുള്ള തീരുമാനമാണ് ഈ സഹകരണത്തിലെ മറ്റൊരു പ്രധാനം. അമേരിക്കൻ രൂപകൽപ്പനയിലുള്ള വലിയ ആണവ റിയാക്ടറുകൾ ഇന്ത്യൻ മണ്ണിൽ നിർമ്മിക്കുന്നതിനും, സാങ്കേതികവിദ്യ കൈമാറ്റം സാധ്യമാക്കുന്നതിനും ഇരുരാജ്യങ്ങളും കൈകോർക്കും. അണുശക്തി നിയമത്തിലും ആണവ ബാധ്യത നിയമത്തിലും ഭേദഗതി വരുത്തി നിക്ഷേപ സൗഹൃദ അന്തരീക്ഷമൊരുക്കാൻ ഇന്ത്യ എടുത്ത തീരുമാനങ്ങളെ ട്രംപ് ഭരണകൂടം സ്വാഗതം ചെയ്തു. ഭാവി ഊർജ്ജ ആവശ്യങ്ങൾക്കായി അഡ്വാൻസ്ഡ് സ്മോൾ മൊഡ്യൂളാർ റിയാക്ടറുകൾ വികസിപ്പിക്കുന്നതിലും സ്ഥാപിക്കുന്നതിലും വലിയ പ്രാദേശിക സഹകരണം ഉറപ്പാക്കാനും കരാർ ലക്ഷ്യമിടുന്നുണ്ട്.
ഇരുരാജ്യങ്ങളുടെയും സൈനിക വ്യാവസായിക സഹകരണം സുഗമമാക്കുന്നതിനായി തന്ത്രപ്രധാന സാങ്കേതികവിദ്യാ വിനിമയ സംരംഭമായ ‘ട്രസ്റ്റ്’ (TRUST – Transforming the Relationship Utilizing Strategic Technology) പ്രഖ്യാപിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ, സമുദ്ര സുരക്ഷ എന്നിവയിൽ സ്വകാര്യ സംരംഭങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ മുൻനിര സാങ്കേതികവിദ്യ കൈമാറും. ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’ ആശയവും അമേരിക്കൻ സാമ്പത്തിക താൽപ്പര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ‘കോംപാക്ട്’ പദ്ധതി വഴി ഉഭയകക്ഷി വ്യാപാരവും ഉൽപ്പാദന മേഖലയിലെ നവീകരണങ്ങളും അതിവേഗം യാഥാർത്ഥ്യമാക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഭൗമരാഷ്ട്രീയ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ ഈ അമേരിക്കൻ-ഇന്ത്യൻ കൂട്ടുകെട്ട് വലിയ പങ്കുവഹിക്കുമെന്ന് വൈറ്റ് ഹൗസ് വക്താക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.










