നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിനുണ്ടായ കനത്ത തിരിച്ചടിയിൽ പാർട്ടി നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ സ്പീക്കറും മുതിർന്ന നേതാവുമായ എ.എൻ. ഷംസീർ. കണ്ണൂരിലെ പരമ്പരാഗത കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയം പൂർണ്ണമായും പാളിയെന്നും, അയ്യപ്പ സംഗമം സംഘടിപ്പിച്ചതും വെള്ളാപ്പള്ളി നടേശനെ മുന്നണി ഒപ്പം കൊണ്ടുനടന്നതും തിരിച്ചടിയായെന്നും ഷംസീർ തുറന്നടിച്ചു. മലപ്പുറം കാളികാവിൽ സംഘടിപ്പിച്ച കെ. കുഞ്ഞാലി രക്തസാക്ഷി ദിനാചരണ ചടങ്ങിൽ സംസാരിക്കവെയാണ് പാർട്ടി വേദികളെപ്പോലും ഞെട്ടിച്ചുകൊണ്ട് ഷംസീറിന്റെ ഈ സ്വയംവിമർശനവും പരസ്യ പ്രതികരണവും ഉണ്ടായത്.
പ്രചാരണ വേളയിൽ വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലയെയും ജനങ്ങളെയും അധിക്ഷേപിച്ചപ്പോൾ സി.പി.ഐ.എം അതിനെ പ്രതിരോധിച്ചിരുന്നുവെങ്കിലും, ആ പ്രതിരോധ പ്രസ്താവനയ്ക്ക് വേണ്ടത്ര വീര്യമോ ശക്തിയോ ഉണ്ടായിരുന്നില്ലെന്ന് ഷംസീർ ചൂണ്ടിക്കാട്ടി. പാർട്ടി ആഭ്യന്തരമായി ശക്തമായ സ്വയംവിമർശനം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, വർഗ്ഗീയ ശക്തികൾക്ക് മേൽക്കൈ നൽകുന്ന നിലപാടുകൾ പാർട്ടിയുടെ അടിത്തറളയിച്ചുവെന്ന് ഓർമ്മിപ്പിച്ചു. അയ്യപ്പ സംഗമം വേദിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിക്കാൻ അനുവദിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും, ഒരു കാരണവശാലും അത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ഷംസീർ തുറന്നടിച്ചു. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സി.പി.ഐ.എമ്മിനുള്ളിലെ ഭിന്നതകളും അസംതൃപ്തിയും മറനീക്കി പുറത്തുവരുന്നതിന്റെ വ്യക്തമായ സൂചനയാണ് ഷംസീറിന്റെ ഈ അതിരൂക്ഷമായ കടന്നാക്രമണം.











