ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദ-സംഭാവന തുകയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയർത്തി പാർലമെന്റ് വളപ്പിൽ പ്രതിഷേധ നാടകവുമായി പ്രതിപക്ഷം. ബിഹാറിൽ നിന്നുള്ള സ്വതന്ത്ര എംപി പപ്പു യാദവ് കാവി വസ്ത്രം ധരിച്ച് പൂജാരിയുടെ വേഷത്തിൽ മകരദ്വാറിന് മുന്നിൽ ഇരിക്കുകയും, മുന്നിൽ വെച്ചിരുന്ന കാണിക്കവഞ്ചിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പണം നിക്ഷേപിക്കുകയും ചെയ്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഭരണപക്ഷത്തിനെതിരെ രൂക്ഷമായ പരിഹാസവും വിമർശനവും ഉയർത്താനായി പ്രതിപക്ഷ നേതാക്കൾ ചേർന്ന് നടത്തിയ ഈ പ്രതീകാത്മക നാടകമാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
ക്ഷേത്രത്തിലെ ഫണ്ട് വകമാറ്റിയതിനെയും തട്ടിപ്പിനെയും സൂചിപ്പിക്കാൻ കാണിക്കവഞ്ചിയിൽ വീഴുന്ന പണം പപ്പു യാദവ് സ്വന്തം പോക്കറ്റിലേക്ക് മാറ്റുന്നതായാണ് പ്രതിഷേധത്തിനിടയിൽ ചിത്രീകരിച്ചത്. ഈ സമയത്ത് സമാജ്‌വാദി പാർട്ടി എംപിമാരായ അവധേഷ് പ്രസാദ്, ധർമേന്ദ്ര യാദവ് എന്നിവരും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കളും മുദ്രാവാക്യം വിളികളോടെ കൂടെയുണ്ടായിരുന്നു.
അതേസമയം, പാർലമെന്റ് വളപ്പിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചതിനെതിരെ ഭരണപക്ഷവും ലോക്‌സഭാ സ്പീക്കർ ഓം ബിർളയും ശക്തമായ ഭാഷയിൽ രംഗത്തെത്തി. സഭയുടെയും പാർലമെന്റ് സമുച്ചയത്തിന്റെയും അന്തസ്സിന് നിരക്കാത്ത രീതിയിൽ വേഷംകെട്ടി പ്രതിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകി. എന്നാൽ അയോധ്യയിലെ അഴിമതിയും നീറ്റ് പരീക്ഷാ വിവാദവും ഉയർത്തി പ്രതിഷേധം വരും ദിവസങ്ങളിലും ശക്തമാക്കുമെന്ന് ഇൻഡി മുന്നണി അറിയിച്ചു.








