കൊൽക്കത്ത : വിവാദങ്ങളെ തുടർന്ന് നാടുകടത്തപ്പെട്ട പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ തസ്‌ലീമ നസ്രീൻ 19 വർഷത്തെ ദീർഘമായ ഇടവേളക്ക് ശേഷം കൊൽക്കത്തയിൽ തിരിച്ചെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നിന്ന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന തസ്‌ലീമയെ ആരാധകരും മനുഷ്യാവകാശ പ്രവർത്തകരും ശംഖുവിളിച്ചും പുഷ്പവൃഷ്ടി നടത്തിയുമാണ് സ്വീകരിച്ചത്. വിമാനത്താവളത്തിന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച അവർ, വീണ്ടും കൊൽക്കത്തയിലെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ അനുഭൂതിയാണ് ഉള്ളതെന്നും വികാരഭരിതയായി കൂപ്പുകൈകളോടെ പ്രതികരിച്ചു.
തന്റെ ആത്മകഥാംശമുള്ള ‘ദ്വിഖണ്ഡിതോ’ എന്ന പുസ്തകത്തിലെ പരാമർശങ്ങളെ ചൊല്ലി 2007 നവംബറിൽ മുസ്ലിം സംഘടനകൾ കൊൽക്കത്തയിൽ വലിയ പ്രതിഷേധങ്ങളും അക്രമങ്ങളും അഴിച്ചുവിട്ടതിനെ തുടർന്നാണ് അന്നത്തെ ബംഗാൾ സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് തസ്‌ലീമയ്ക്ക് നഗരം വിടേണ്ടി വന്നത്. 1994-ൽ ‘ലജ്ജ’ എന്ന നോവലിന്റെ പേരിൽ ബംഗ്ലാദേശിൽ നിന്ന് വധഭീഷണിയെ തുടർന്ന് നാടുവിട്ട അവർ കൊൽക്കത്തയെ തന്റെ അഭയകേന്ദ്രമാക്കുകയായിരുന്നു. എന്നാൽ 2007-ലെ സംഘർഷങ്ങൾക്ക് ശേഷം സമാധാനാന്തരീക്ഷം ചൂണ്ടിക്കാട്ടി അന്നത്തെ ഭരണകൂടങ്ങൾ അവരെ ബംഗാളിലേക്ക് മടങ്ങാൻ അനുവദിച്ചിരുന്നില്ല. നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച ദീർഘകാല റെസിഡൻസ് പെർമിറ്റിൽ ഡൽഹിയിലാണ് അവർ താമസിച്ചുവരുന്നത്. നിലവിൽ ബംഗാളിൽ അധികാരമാറ്റം ഉണ്ടാവുകയും ബിജെപി സർക്കാർ അധികാരത്തിൽ എത്തുകയും ചെയ്തതോടെയാണ് തസ്ലീമയ്ക്ക് വീണ്ടും തിരികെ ബംഗാളിൽ എത്താൻ അവസരം ഒരുങ്ങിയത്.
’സെക്യുലർ മിഷൻ’ എന്ന സാംസ്കാരിക സംഘടനയുടെ ക്ഷണപ്രകാരം രവീന്ദ്ര സദനിൽ നടക്കുന്ന മതമൗലികവാദത്തിനെതിരെയുള്ള സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാനാണ് തസ്‌ലീമ ഇപ്പോൾ എത്തിയത്. ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ അവർ സ്വന്തം കവിതകൾ ആലപിക്കുകയും സാഹിത്യ ചർച്ചയിൽ പങ്കാളിയാവുകയും ചെയ്യും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, പ്രശസ്ത ബംഗാളി എഴുത്തുകാരൻ ശീർഷേന്ദു മുഖോപാധ്യായ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന ഈ ചടങ്ങ് രാഷ്ട്രീയമായും സാംസ്കാരികമായും വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. പോലീസിന്റെ ശക്തമായ സുരക്ഷാ വലയത്തിലാണ് തസ്‌ലീമ നസ്രീന്റെ ഇപ്പോഴത്തെ സന്ദർശനം.







