ഇന്ത്യയിലെ ഉപയോക്താക്കളെ കടുത്ത പ്രതിസന്ധിയിലാക്കി വാട്സാപ്പ് . മുൻകൂർ മുന്നറിയിപ്പുമില്ലാതെ വ്യാപകമായി അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ് കമ്പനി. രാജ്യത്തെ നിരവധി ഉപയോക്താക്കൾക്കാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ സമാനമായ രീതിയിൽ വാട്സാപ്പ് സേവനം പെട്ടെന്ന് വിച്ഛേദിക്കപ്പെട്ടത്. അക്കൗണ്ട് ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ ‘അക്കൗണ്ട് 24 മണിക്കൂർ നേരത്തേക്ക് പരിശോധനയിലാണ് (Account in review)’ എന്ന സന്ദേശമാണ് ആപ്പിൽ തെളിയുന്നത്. പെട്ടെന്നുണ്ടായ ഈ നടപടിയെ തുടർന്ന് ഔദ്യോഗിക ആവശ്യങ്ങൾക്കും വ്യക്തിഗത ആശയവിനിമയങ്ങൾക്കും വാട്സാപ്പിനെ പൂർണ്ണമായി ആശ്രയിക്കുന്ന ആളുകളാണ് വലിയ ബുദ്ധിമുട്ടിലായത്.
പ്രമുഖ ടെക് പ്ലാറ്റ്‌ഫോമുകളിലും എക്സ് (X) ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും തങ്ങളുടെ അക്കൗണ്ടുകൾ പെട്ടെന്ന് നഷ്ടപ്പെട്ട വിവരങ്ങൾ പങ്കുവെച്ച് ഉപയോക്താക്കൾ വ്യാപകമായ പ്രതിഷേധം ഉയർത്തി. എന്ത് കാരണത്താലാണ് തങ്ങളുടെ അക്കൗണ്ട് പരിശോധനയിലാക്കിയതെന്ന് വ്യക്തമാക്കാതെയുള്ള സന്ദേശം ഉപയോക്താക്കൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കി. സന്ദേശമയക്കുന്നതിനും കോൾ വിളിക്കുന്നതിനും പൂർണ്ണമായി തടസ്സം നേരിട്ടതോടെ ജോലി ആവശ്യങ്ങൾക്ക് ഉൾപ്പെടെ തിരിച്ചടിയുണ്ടായതായി നിരവധി പേർ വ്യക്തമാക്കി.
സംഭവം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായതോടെ വിഷയത്തിൽ ഔദ്യോഗിക വിശദീകരണവുമായി വാട്സാപ്പ് വക്താവ് രംഗത്തെത്തി. വാട്സാപ്പിന്റെ ഓട്ടോമേറ്റഡ് സുരക്ഷാ സംവിധാനങ്ങൾക്ക് സംഭവിച്ച പിഴവാകാം അപൂർവ്വമായ ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് കമ്പനിയുടെ പ്രാഥമിക നിഗമനം. പ്ലാറ്റ്‌ഫോമിലെ ദുരുപയോഗങ്ങളും വ്യാജ സന്ദേശങ്ങളും തടയുന്നതിനായുള്ള ഓട്ടോമേറ്റഡ് അൽഗോരിതം ചില സാധാരണ അക്കൗണ്ടുകളെ തെറ്റായി തിരിച്ചറിഞ്ഞ് ഫ്ലാഗ് ചെയ്തതാകാം ഇത്തരം സന്ദേശങ്ങൾക്ക് വഴിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. പരാതി ഉയർന്നതിന് പിന്നാലെ കമ്പനി അടിയന്തര ഇടപെടൽ നടത്തുകയും ചില ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ തിരികെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. അക്കൗണ്ടുകൾ എത്രയും വേഗം പൂർണ്ണമായി പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും കമ്പനി വ്യക്തമാക്കി.










