മുസ്ലിം ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധന നടത്തിയാൽ ചുരുങ്ങിയത് 100 കോടി രൂപയുടെ ഹവാല ഇടപാട് രേഖകൾ കണ്ടെത്താനാകുമെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ. മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം കേന്ദ്ര ഏജൻസിക്കും ലീഗിനുമെതിരെ രൂക്ഷവിമർശനവും പരിഹാസവും ഉന്നയിച്ചത്. 85 ലക്ഷം രൂപയുടെ ഹവാല ഇടപാടെന്നത് 85 കോടിയെന്ന് പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി ഗൗരവം തോന്നിയേനെ എന്നും, ഇഡി ആരെയാണ് വിഡ്ഢികളാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
മുൻപ് തനിക്കെതിരെ ഉയർന്ന ഖുർആൻ വഴിയുള്ള സ്വർണ്ണക്കടത്ത് ആരോപണങ്ങളെ ഓർമ്മിപ്പിച്ചായിരുന്നു ജലീലിന്റെ പ്രതികരണം. ഖുർആനിനൊപ്പം സ്വർണ്ണം കയറ്റിയ വാഹനം എം.സി റോഡ് വഴി പെരുമ്പാവൂരിലെത്തി പാക്കറ്റുകൾ ഇറക്കിയെന്നും, പിന്നീട് തൃശൂരിലെത്തിയപ്പോൾ ജിപിഎസ് തകരാറിലാക്കി ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി കോടികൾക്ക് വിറ്റുവെന്നും പത്ര-ദൃശ്യ മാധ്യമങ്ങളും യുഡിഎഫും ചേർന്ന് വലിയ നുണക്കഥകൾ പ്രചരിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. റൂട്ട് മാപ്പ് വരെ കൊടുത്ത് ഒന്നാം പേജിൽ വാർത്തയാക്കുകയും എൻഐഎ വരെ വാഹനം പരിശോധിക്കാൻ എത്തുകയും ചെയ്ത ആ കേസ് ഒടുവിൽ ഒന്നുമല്ലാതെയായി മാറിയത് അദ്ദേഹം ഓർമ്മിപ്പിച്ചു.
വീണാ വിജയനെതിരായ കള്ളക്കഥകൾക്കും അൽപ്പായുസ്സ് മാത്രമേ ഉണ്ടാകൂ എന്നും, രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു മനുഷ്യനെ നിരന്തരം അപമാനിക്കുന്നതിന് ഒരതിരുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് കെ.ടി. ജലീൽ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.









