ശ്രീനഗർ : ലഡാക്കിലെ ജനങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും നീതി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഭരണപ്രദേശത്ത് ജമ്മു കാശ്മീർ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. 2019-ൽ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ലഡാക്കിനെ പ്രത്യേക കേന്ദ്ര ഭരണപ്രദേശമായി ഉയർത്തുകയും ചെയ്തതിന് ശേഷം മേഖലയിലെ ജനങ്ങൾ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണ് ഇതോടെ യാഥാർത്ഥ്യമാകാൻ പോകുന്നത്. ലഡാക്കിന്റെ ഭൂപ്രകൃതിയും ദൂരപരിധിയും കണക്കിലെടുത്ത് ഹൈക്കോടതി ബെഞ്ച് വേണമെന്നത് ജനങ്ങളുടെ ദീർഘകാലത്തെ ആഗ്രഹമായിരുന്നു.
നിലവിൽ ലഡാക്കിൽ നിന്നുള്ള ജനങ്ങൾക്ക് കേസുകളുടെ വിചാരണയ്ക്കും ഹർജികൾ നൽകുന്നതിനുമായി ശ്രീനഗറിലെയും ജമ്മുവിലെയും ഹൈക്കോടതി ബെഞ്ചുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. കഠിനമായ കാലാവസ്ഥയുള്ള മഞ്ഞുകാലത്തും മറ്റും നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് കാശ്മീരിലെത്തി കേസ് നട നടത്തുന്നത് ലഡാക്കിലെ സാധാരണക്കാർക്കും അഭിഭാഷകർക്കും വലിയ സാമ്പത്തിക-സമയ നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്. ലഡാക്കിൽ പുതിയ ഹൈക്കോടതി ബെഞ്ച് പ്രവർത്തനക്ഷമമാകുന്നതോടെ ഈ ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരമാകുകയും പ്രദേശവാസികൾക്ക് സ്വന്തം മണ്ണിൽ വച്ചുതന്നെ അതിവേഗ നീതി ഉറപ്പാക്കാൻ സാധിക്കുകയും ചെയ്യും.
ലഡാക്കിന്റെ സമഗ്ര വികസനത്തിനും സ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപന വേളയിൽ അമിത് ഷാ വ്യക്തമാക്കി. പുതിയ ബെഞ്ചിനായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ സംവിധാനങ്ങളും തസ്തികകളും ഉടൻ തന്നെ സജ്ജീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാദേശിക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും മുൻഗണന നൽകുന്ന കേന്ദ്ര സർക്കാരിന്റെ ഈ സുപ്രധാന നീക്കത്തെ ലഡാക്കിലെ രാഷ്ട്രീയ-സാമൂഹിക മേഖലയിലുള്ളവർ വലിയ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്.










