ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിനെ പുതിയ യുഎസ് ഭൂപ്രദേശമായി ചിത്രീകരിക്കുന്ന ഭൂപടം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് യുഎസിന്റെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും അത് അമേരിക്കൻ ഭൂപ്രദേശമായി പ്രഖ്യാപിക്കുമെന്നും ട്രംപ് നേരത്തെയും വ്യക്തമാക്കിയിരുന്നു. അതേസമയം മേഖലയിൽ കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി ഇറാനും യുഎസും തമ്മിലുള്ള തർക്കം കടുക്കുകയാണ്.
ഇരുവിഭാഗവും ഉപരോധവും നിയന്ത്രണങ്ങളും ശക്തമാക്കിയതോടെ ഹോർമുസ് കടലിടുക്കിൽ നൂറിലേറെ ചരക്കുകപ്പലുകളാണ് യാത്രാനുമതി ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നത്. ആഴ്ചകളായി കടലിൽ കുടുങ്ങിയ കപ്പലുകളിലെ നാവികരും ജീവനക്കാരും കടുത്ത ശാരീരിക-മാനസിക പ്രയാസങ്ങളാണ് നേരിടുന്നത്. ആക്രമണ ഭീഷണി നിലനിൽക്കുന്നതിനൊപ്പം കപ്പലുകളിലെ കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ തീരുന്നതും സ്ഥിതി ഗുരുതരമാക്കുന്നു. യുഎസ് യുദ്ധക്കപ്പലുകളിലെ ഉദ്യോഗസ്ഥർ പോലും തിരികെ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് ചരക്കുകപ്പൽ ജീവനക്കാരുടെ ഈ ദുരവസ്ഥ.
അതിനിടെ, കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ താൽക്കാലിക പാത ഒരുക്കുന്നതിനായി ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ ഇറാനുമായി സഹകരിച്ചാൽ ഒമാനെ ബോംബിട്ടു തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതോടെ ഈ ചർച്ചകളുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്.










