പാകിസ്താൻ അധിനിവേശ കശ്മീരിൽ (പി.ഒ.കെ) ജനങ്ങൾ നടത്തുന്ന ചരിത്രപരമായ പ്രക്ഷോഭം 76-ാം ദിവസത്തിലേക്ക് കടന്നതോടെ ഭരണകൂടത്തിനെതിരെ ശക്തമായ നീക്കങ്ങളുമായി അവാമി ആക്ഷൻ കമ്മിറ്റി (എ.എ.സി). റാവലാകോട്ടിൽ നിന്നുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി മേഖലയിലുടനീളം സമാന്തര ഭരണ സംവിധാനങ്ങൾക്ക് എ.എ.സി രൂപം നൽകി. ഇതിന്റെ ഭാഗമായി ഓരോ ഗ്രാമത്തിലും രാഷ്ട്രീയ സമിതി, ധനകാര്യ സമിതി, പ്രതിരോധ സമിതി എന്നിങ്ങനെ മൂന്ന് പ്രത്യേക സമിതികൾ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് പി.ഒ.കെ ഘടകം തലവനും പ്രമുഖ എ.എ.സി നേതാവുമായ സർദാർ അമൻ ഖാനാണ് ഈ പ്രഖ്യാപനങ്ങൾക്ക് നേതൃത്വം നൽകിയത്.
സർക്കാർ സേനകളുടെ അതിക്രമങ്ങളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് ഗ്രാമതലത്തിൽ ഈ പ്രതിരോധ സമിതികൾ രൂപീകരിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ച് പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ പാകിസ്ഥാൻ നടത്തുന്ന നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാനാണ് ജനങ്ങളുടെ തീരുമാനം. മുസാഫറാബാദിലേക്ക് നടത്തുന്ന അടുത്ത മാർച്ചിൽ ഈ പ്രതിരോധ സമിതികൾ മുൻനിരയിൽ തന്നെയുണ്ടാകുമെന്നും പ്രക്ഷോഭകാരികൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ജൂൺ 5 മുതൽ പി.ഒ.കെയിൽ തുടരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും വിപണികളും അടഞ്ഞുകിടക്കുകയാണ്. എന്നാൽ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ശേഷം മാത്രം പ്രാദേശിക കടകൾ തുറക്കാൻ എ.എ.സി അനുമതി നൽകിയിട്ടുണ്ട്. ഔദ്യോഗിക ഭരണ സംവിധാനങ്ങളുമായി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ജനങ്ങൾ സർക്കാർ ഓഫീസുകൾ പൂർണ്ണമായി ബഹിഷ്കരിച്ചിരിക്കുകയാണ്. സിവിൽ, നിയമപരമായ തർക്കങ്ങൾ പോലും ഗ്രാമതല സമിതികൾ വഴിയാണ് ഇപ്പോൾ പരിഹരിക്കുന്നത്.
പ്രക്ഷോഭകാരികളെ നേരിടാൻ പാകിസ്ഥാൻ റേഞ്ചേഴ്സും ഫ്രോണ്ടിയർ കോൺസ്റ്റബിളറിയും ഉൾപ്പെടെയുള്ള അർദ്ധസൈനികരെയാണ് പി.ഒ.കെയിൽ വിന്യസിപ്പിച്ചിരിക്കുന്നത്. എന്നാൽ പലയിടത്തും ജനങ്ങൾ റോഡ് ഉപരോധങ്ങൾ തീർത്ത് സൈനിക വാഹനങ്ങൾ തടയുന്നത് തുടരുകയാണ്. പ്രതിഷേധ പ്രകടനങ്ങൾക്ക് നേരെ വെടിയുതിർത്താൽ പാകിസ്ഥാൻ സൈന്യത്തിനുള്ളിൽ തന്നെ കലാപമുണ്ടാക്കുമെന്നും സർദാർ അമൻ ഖാൻ മുന്നറിയിപ്പ് നൽകി. ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യാ അനുകൂല വ്യാപാര പാതകൾ തുറക്കുന്നതുൾപ്പെടെയുള്ള ബദൽ മാർഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും പ്രക്ഷോഭനേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.












