മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ അനധികൃത നിർമ്മാണത്തിനെതിരെ ഭരണകൂടത്തിന്റെ ശക്തമായ നടപടി. പൊതുഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതായി കണ്ടെത്തിയ ഫുലാത്ത് ഗ്രാമത്തിലെ മദ്രസ ദാറുൽ ഉലൂം റഹീമിയയുടെ (Madarsa Darul Uloom Rahimiya) ചില ഭാഗങ്ങളാണ് അധികൃതർ ബുൾഡോസർ ഉപയോഗിച്ച് ഭാഗികമായി പൊളിച്ചുനീക്കിയത്.
നേരത്തെ ഈ മദ്രസയുമായി ബന്ധപ്പെട്ട് മതപരിവർത്തന ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. ഹിന്ദു പുരുഷന്മാരെയും സ്ത്രീകളെയും മദ്രസയിൽ വെച്ച് മതപരിവർത്തനത്തിന് ഇരയാക്കിയെന്നാണ് പ്രധാന പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക പോലീസ് സ്റ്റേഷനിൽ മദ്രസ നടത്തിപ്പുകാരനായ മൗലാന ഹാഫിസുർ റഹ്മാൻ അൻസാരി, മക്കളായ സുബൈർ അൻസാരി, ജുനൈദ് അൻസാരി എന്നിവർക്കെതിരെ കേസെടുത്തിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെയും (ബി.എൻ.എസ്) ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ പ്രതിയായ ജുനൈദ് അൻസാരിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചതായി മുസാഫർനഗർ എസ്.എസ്.പി സഞ്ജയ് കുമാർ വർമ്മ അറിയിച്ചു.
മതപരിവർത്തന കേസിനൊപ്പം മദ്രസ ഗ്രാമസഭയുടെ പൊതുഭൂമി കയ്യേറിയെന്ന പരാതിയും അന്വേഷണ പരിധിയിലാണ്. ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെയും അഡീഷണൽ ജില്ലാ കളക്ടറുടെയും നേതൃത്വത്തിലാണ് വിശദമായ അന്വേഷണം നടത്തിയത്. തുടർന്ന് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധ നിർമ്മാണങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചത്.











