രാജ്യത്ത് മയക്കുമരുന്നു കടത്ത് ശൃംഖലകളെ പൂർണ്ണമായും തകർക്കാൻ ലക്ഷ്യമിട്ട് ഒരു വർഷം നീളുന്ന വിപുലമായ കർശന പരിശോധനയ്ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും കേന്ദ്രസർക്കാർ തുടക്കമിടുന്നു. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) മേൽനോട്ടത്തിൽ സെപ്റ്റംബർ മുതൽ ആരംഭിക്കുന്ന പദ്ധതി 2027 ഓഗസ്റ്റ് വരെ നീണ്ടുനിൽക്കും. രാജ്യവ്യാപകമായി സുപ്രധാനമായ 24 പ്രത്യേക നീക്കങ്ങളാണ് ഈ കാലയളവിൽ നടപ്പിലാക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്.
ഒളിവിൽ കഴിയുന്ന കുപ്രസിദ്ധരായ ലഹരിക്കടത്ത് പ്രതികളെ പിടികൂടുക, മെഡിക്കൽ ഷോപ്പുകളിലൂടെയും ഫാർമസികളിലൂടെയും മരുന്ന് രൂപത്തിലുള്ള ലഹരിവസ്തുക്കൾ വഴിതിരിച്ചുവിടുന്നത് തടയുക, ജയിലുകളിൽ സംയുക്ത പരിശോധനകൾ നടത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. നാഷണൽ വിഷൻ ഡോക്യുമെന്റ് ഫോർ നാർക്കോട്ടിക്സ് കൺട്രോളിന്റെ ഭാഗമായി ഓരോ പതിനഞ്ച് ദിവസവും പ്രത്യേക വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള കർമ്മപദ്ധതികളാണ് നടപ്പിലാക്കുക.
ലഹരി ഇടപാടുകളിൽ പങ്കാളികളായ വിദേശികളെ കണ്ടെത്തി നാടുകടത്താനുള്ള പ്രത്യേക പരിശോധനയോടെയാകും സെപ്റ്റംബറിലെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇതിനുപുറമെ, തീരദേശ മേഖലകളിൽ പ്രത്യേക ബോധവത്കരണവും തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, അതിർത്തികൾ എന്നിവിടങ്ങളിൽ ശക്തമായ സംയുക്ത പരിശോധനകളും ഉറപ്പാക്കും.










