ആലുവ സബ് ജയിലിൽ നിന്ന് ചാടിപ്പോയ പ്രതി മണിക്കൂറുകൾക്കുള്ളിൽ ആധാർ കാർഡ് തിരികെ വാങ്ങാൻ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് പ്രതിയെ തിരിച്ചറിയാനായില്ല. എടത്തലയിൽ നിന്ന് ഒമ്പത് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ച പെരുമ്പാവൂർ പോലീസ് പിടികൂടിയ അസം സ്വദേശിയായ മധുർജിയ സോനോവാളാണ് (28) ജയിൽ ചാടിയ ശേഷം ധൈര്യപൂർവ്വം പോലീസ് സ്റ്റേഷനിലെത്തിയത്. കസ്റ്റഡിയിലെടുത്ത സമയം പോലീസ് വാങ്ങി വെച്ച ആധാർ കാർഡ് തിരികെ വാങ്ങാനാണ് തിങ്കളാഴ്ച ജയിൽ ചാടിയ ഇയാൾ പോലീസ് സ്റ്റേഷനിലെത്തിയത്.
എന്നാൽ സ്റ്റേഷനിൽ മറ്റൊരു പോലീസുകാരനെ കണ്ടതോടെ താൻ പിടിയിലാകുമെന്ന് സംശയിച്ച് ഇയാൾ ആധാർ കാർഡ് പോലും വാങ്ങാതെ ഓടി രക്ഷപ്പെടുകയായിരുന്നു. ജയിലിൽ ധരിച്ചിരുന്ന അതേ വേഷത്തിലാണ് പ്രതി സ്റ്റേഷനിൽ എത്തിയതെങ്കിലും ഇയാളെ പോലീസ് പിന്തുടരുകയോ തിരിച്ചറിയുകയോ ചെയ്തില്ല. പുതുതായി നിർമ്മിക്കുന്ന അടുക്കളയുടെ ഭിത്തി വഴി പിടിച്ചുകയറിയാണ് പത്താം നമ്പർ സെല്ലിലെ തടവുകാരനായ ഇയാൾ ജയിൽ ചാടിയതെന്നാണ് പ്രാഥമിക നിഗമനം.
സംഭവം അറിഞ്ഞ ഉടൻ തന്നെ വിവരം മറ്റു പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നെങ്കിലും പെരുമ്പാവൂർ സ്റ്റേഷനിലെത്തിയ പ്രതിയെ തിരിച്ചറിയാൻ സാധിക്കാത്തത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. കാവലുള്ള ജയിലിൽ നിന്നും പ്രതി രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ എഡിജിപി റിപ്പോർട്ട് തേടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡന്മാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് പോലീസ് ഇയാൾക്കായി പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തുന്നത്.









