ശ്രീനഗർ : ജമ്മു കാശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതികൾ തകർത്ത് സുരക്ഷാസേന. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 90 മണിക്കൂറിനിടെ കശ്മീരിൽ 5 ഹൈബ്രിഡ് ഭീകരർ അടക്കം 13 തീവ്രവാദികൾ പിടിയിലായി. വിവിധ ജില്ലകളിൽ നടത്തിയ തിരച്ചിലിലാണ് അഞ്ച് ഹൈബ്രിഡ് ഭീകരരും എട്ട് ഏജൻ്റുമാരും ഉൾപ്പെടെ പതിമൂന്ന് പേർ അറസ്റ്റിലായത്. ഷോപ്പിയാൻ, പുൽവാമ, സോപോർ, കുൽഗാം എന്നീ മേഖലകളിൽ ജമ്മു കാശ്മീർ പോലീസും ഇന്ത്യൻ സൈന്യവും സിആർപിഎഫും ചേർന്നാണ് ഈ സംയുക്ത പരിശോധനകൾ നടത്തിയത്. പിടിയിലായവരിൽ നിന്ന് എകെ 47 റൈഫിളുകൾ, പിസ്റ്റളുകൾ, കൈബോംബുകൾ, ഐഇഡി സ്ഫോടകവസ്തുക്കൾ, പ്രകോപനപരമായ ലഘുലേഖകൾ എന്നിവ സുരക്ഷാസേന പിടിച്ചെടുത്തു.
താഴ്‌വരയിൽ വലിയ ആക്രമണങ്ങൾക്ക് പദ്ധതിയൊരുക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാസേന പരിശോധന കർശനമാക്കിയത്. കുൽഗാമിൽ നിന്ന് അറസ്റ്റിലായ ഫർഹാൻ അഹമ്മദ് വാനി, സൊഹൈബ് അഹമ്മദ് പാലാ, സൽമാൻ അബ്ബാസ് ലോൺ, നിദാഷ് അഹമ്മദ് റെഷി, ഫൈസൽ അക്ബർ എന്നീ യുവാക്കളെ കേന്ദ്രീകരിച്ച് വിശദമായ ചോദ്യം ചെയ്യൽ നടന്നു വരികയാണ്. സാധാരണക്കാരായി ജീവിക്കുകയും ഭീകരസംഘടനകളുടെ നിർദ്ദേശപ്രകാരം കൃത്യങ്ങൾ നടപ്പിലാക്കിയ ശേഷം വീണ്ടും പഴയ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്ന രീതിയാണ് ഇത്തരം ഹൈബ്രിഡ് ഭീകരർ പിന്തുടരുന്നത്. പോലീസ് റെക്കോർഡുകളിൽ മുൻപ് കുറ്റകൃത്യങ്ങളൊന്നും ഇല്ലാത്തതിനാൽ ഇവരെ തിരിച്ചറിയുന്നത് സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലുവിളിയായിരുന്നു.
ഇന്റർനെറ്റിലൂടെയും സോഷ്യൽ മീഡിയയിലൂടെയും യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിച്ചാണ് ദി റെസിസ്റ്റൻസ് ഫ്രണ്ട് ഉൾപ്പെടെയുള്ള ഭീകരസംഘടനകൾ ഇത്തരം ശൃംഖലകൾ വളർത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ശ്രീനഗർ നഗരത്തിലും പ്രമുഖ ഹൈവേകളിലും അതിർത്തി പ്രദേശങ്ങളിലും സുരക്ഷാ ഏജൻസികൾ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വാഹന പരിശോധനയും രാപ്പകൽ പട്രോളിംഗും ഇരട്ടിയാക്കി ഭീകരരുടെ ശേഷിക്കുന്ന പ്രാദേശിക ശൃംഖലകളെ പൂർണ്ണമായി തകർക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് സുരക്ഷാസേന.









