ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്മൻ ഗിൽ ഫീൽഡ് ക്രമീകരണങ്ങളിലും തന്ത്രങ്ങളിലും സ്പിന്നർമാരേക്കാൾ കൂടുതൽ പേസർമാരെയാണ് ആശ്രയിക്കുന്നതെന്നും പിന്തുണയ്ക്കുന്നതെന്നും മുൻ ഇന്ത്യൻ താരം അജയ് ജഡേജ. കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മികച്ച വിജയസാധ്യത ഉണ്ടായിരുന്നിട്ടും സമനിലയിൽ അവസാനിച്ചതിന് പിന്നാലെയാണ് ഗില്ലിന്റെ ക്യാപ്റ്റൻസി ശൈലിയെ വിലയിരുത്തി ജഡേജ ഈ നിരീക്ഷണം നടത്തിയത്. മത്സരത്തിന്റെ അവസാന ദിനം 229/6 എന്ന നിലയിൽ പതറിയ ശ്രീലങ്കയെ ചുരുട്ടിക്കെട്ടാൻ രവീന്ദ്ര ജഡേജ, മാനവ് സുതർ, സരൺഷ് ജയിൻ എന്നിവരടങ്ങിയ ഇന്ത്യൻ സ്പിൻ ത്രയത്തിന് സാധിക്കാതെ പോവുകയും ലങ്ക 429/9 എന്ന ശക്തമായ നിലയിൽ മത്സരം സമനിലയിലാക്കുകയുമായിരുന്നു.
ഓരോ നായകന്മാർക്കും കളിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടാകുമെന്നും, എന്നാൽ ഗില്ലിന്റെ കാര്യത്തിൽ പേസർമാർക്ക് അനുകൂലമായ ആക്രമണോത്സുക നിലപാടാണ് പലപ്പോഴും കാണാൻ കഴിയുന്നതെന്നും ജഡേജ ചൂണ്ടിക്കാട്ടി. പേസ് ബൗളർമാർക്കായി ഡീപ് സ്ക്വയർ ലെഗ്ഗ് ഫീൽഡർമാരെ നിർത്തി ഷോർട്ട് പിച്ച് പന്തുകളിലൂടെ സമ്മർദ്ദം ചെലുത്താനാണ് ഗിൽ കൂടുതൽ താല്പര്യം കാണിക്കുന്നത്. എന്നാൽ സ്പിന്നർമാർക്ക് പന്തെറിയാൻ നൽകുമ്പോൾ തീർത്തും പ്രതിരോധാത്മകമായ ഫീൽഡിംഗ് ക്രമീകരണമാണ് ഗിൽ ഒരുക്കുന്നത്.
സ്പിന്നിനെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന താരമായതിനാൽ സ്പിന്നർമാർക്ക് വിക്കറ്റ് വീഴ്ത്താൻ ബുദ്ധിമുട്ടാണെന്ന ചിന്താഗതിയിൽ നിന്നാകാം ഇത്തരം പ്രതിരോധാത്മക ഫീൽഡിംഗ് വരുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.
അതേസമയം, നായകനെന്ന നിലയിൽ ഗിൽ ഇനിയും പക്വത പ്രാപിക്കുമെന്നും സ്പിന്നർമാരെ ഉപയോഗിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുമെന്നും ജഡേജ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം ടെസ്റ്റ് നായകസ്ഥാനം ഏറ്റെടുത്ത ശേഷം നയിച്ച 11 ടെസ്റ്റുകളിൽ ആറെണ്ണത്തിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ ഗില്ലിന് കഴിഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിലെ 2-2 സമനിലയ്ക്കും ശ്രീലങ്കയിലെ 1-0 പരമ്പര വിജയത്തിനും ശേഷം, നവംബർ 19-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ എവേ ടെസ്റ്റ് പരമ്പരയാണ് നായകനെന്ന നിലയിൽ ഗില്ലിന് മുന്നിലുള്ള അടുത്ത വലിയ വെല്ലുവിളി.












