നേപ്പാളിൽ ഉണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിലും മലവെള്ളപ്പാച്ചിലിലും മരിച്ചവരുടെ എണ്ണം 700 കടന്നു. ആയിരക്കണക്കിന് ആളുകളെ ഇപ്പോഴും കാണാനില്ലെന്നാണ് വിവരം. ഭോട്ടെകോഷി നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായി മാറിയിരിക്കുകയാണ്. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ റസൂവ, നുവാകോട്ട്, ചിത്വാൻ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയ നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. ആശുപത്രികളിലും മോർച്ചറികളിലും മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്. അതിനാൽ തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങൾ എയർടൈറ്റ് ബാഗുകളിലാക്കി സംസ്‌കരിക്കാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചു. ഭാവിയിൽ ബന്ധുക്കൾ തിരക്കിയെത്തിയാൽ സഹായിക്കുന്നതിനായി സംസ്‌കാരത്തിന് മുൻപ് ഈ മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളുകളും മറ്റ് തെളിവുകളും അധികൃതർ ശേഖരിച്ച് സൂക്ഷിക്കുന്നുണ്ട്.
വെള്ളപ്പൊക്കത്തിൽ നിരവധി വീടുകളും പാലങ്ങളും റോഡുകളും പൂർണ്ണമായും ഒലിച്ചുപോയി. നേപ്പാളിലെ നിവാസികൾക്ക് പുറമെ നിരവധിയേറെ വിദേശ വിനോദസഞ്ചാരികളെയും കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരസേനയും മറ്റ് സുരക്ഷാ സേനകളും ചേർന്നാണ് നിലവിൽ ദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. ദുരന്തബാധിതർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിയന്തര സഹായങ്ങളും എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.








