ദുലീപ് ട്രോഫി സെമി ഫൈനലിൽ സെൻട്രൽ സോണിനെതിരെ ഈസ്റ്റ് സോണിനായി തകർപ്പൻ ബാറ്റിംഗ് വെടിക്കെട്ടുമായി 15-കാരൻ വൈഭവ് സൂര്യവംശി. ചരിത്രപരമായ സെഞ്ച്വറി നേട്ടത്തിന് വെറും 8 റൺസ് അകലെ 92 റൺസിന് താരം പുറത്തായെങ്കിലും, മറ്റൊരു വമ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചാണ് യുവ ഓപ്പണർ കളംവിട്ടത്. വെറും 81 പന്തുകളിൽ നിന്ന് 7 ഫോറുകളും 7 കൂറ്റൻ സിക്സറുകളും പറത്തിയാണ് വൈഭവ് 92 റൺസ് അടിച്ചുകൂട്ടിയത്.
ഇതോടെ ദുലീപ് ട്രോഫി ചരിത്രത്തിൽ അർദ്ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന 57 വർഷം പഴക്കമുള്ള റെക്കോർഡ് 15 വർഷവും 157 ദിവസവും പ്രായമുള്ള വൈഭവ് സ്വന്തമാക്കി. 1969-ൽ 16 വർഷവും 23 ദിവസവും പ്രായമുള്ളപ്പോൾ ലക്ഷ്മൺ സിംഗ് സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. വെറും 42 പന്തിലാണ് താരം തന്റെ ഫിഫ്റ്റി തികച്ചത്.
പരിക്കേറ്റ ക്യാപ്റ്റൻ ഇഷാൻ കിഷന്റെ അസാന്നിധ്യത്തിൽ മത്സരത്തിന്റെ ആദ്യ ദിനം ഒരു മണിക്കൂറോളം ഈസ്റ്റ് സോണിനെ നയിച്ചതും വൈഭവ് ആയിരുന്നു. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ഈസ്റ്റ് സോൺ, മുകേഷ് കുമാർ, അഭിജിത് സർക്കാർ എന്നിവരുടെ മൂന്ന് വിക്കറ്റ് നേട്ടങ്ങളുടെയും മുഹമ്മദ് ഷമിയുടെ മികച്ച പ്രകടനത്തിന്റെയും കരുത്തിൽ നിലവിലെ ചാമ്പ്യന്മാരായ സെൻട്രൽ സോണിനെ ആദ്യ ഇന്നിങ്സിൽ 266 റൺസിന് പുറത്താക്കിയിരുന്നു.
തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഈസ്റ്റ് സോണിനായി തുടക്കം മുതൽ ആക്രമിച്ച് കളിച്ച വൈഭവ്, ദുലീപ് ട്രോഫിയിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറിക്കാരൻ എന്ന ചരിത്ര നേട്ടത്തിന് തൊട്ടരികിലെത്തിയാണ് നിർഭാഗ്യവശാൽ പുറത്തായത്. സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഒരു പുതിയ താരോദയത്തിന്റെ വരവറിയിക്കുന്നതായിരുന്നു വൈഭവിന്റെ വെടിക്കെട്ട് പ്രകടനം.












