സ്പിന്നർ കുൽദീപ് യാദവിനോട് ദേഷ്യപ്പെടേണ്ടി വന്ന സാഹചര്യം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മത്സരത്തിനിടയിലെ നിർണായക നിമിഷങ്ങളെക്കുറിച്ചും കളിക്കളത്തിലെ സംഭവങ്ങളെക്കുറിച്ചും സൂര്യകുമാർ മനസ്സ് തുറന്നത്. മത്സരത്തിൽ ബോളിംഗ് ലഭിക്കാൻ കുൽദീപ് അക്ഷമനായിരുന്നെന്നും അക്‌സർ പട്ടേൽ, തിലക് വർമ്മ, വരുൺ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് മുൻഗണന നൽകിയതിൽ താരം അല്പം നിരാശനായിരുന്നുവെന്നും സൂര്യകുമാർ പറഞ്ഞു.
പതിനെട്ടാം ഓവറിൽ ഷഹീൻ അഫ്രീദിയുടെ ഒരു എളുപ്പമുള്ള ക്യാച്ച് ലോങ് ഓണിൽ അലസമായി ഓടിയെത്തി കുൽദീപ് പാഴാക്കിയപ്പോഴാണ് തനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതെന്നും, ആത്മാർത്ഥമായ പരിശ്രമമില്ലാതെ ക്യാച്ച് വിട്ടതാണ് ദേഷ്യത്തിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മത്സരശേഷം ഡ്രസിംഗ് റൂമിൽ ഇരുവരും പരസ്പരം ദേഷ്യത്തോടെ നോക്കിയെങ്കിലും അത് സൗഹൃദപരമായ തമാശ മാത്രമായിരുന്നുവെന്നും തുടർന്ന് ഈ സംഭവത്തെക്കുറിച്ച് ഇരുവരും ചേർന്ന് ഒരു സോഷ്യൽ മീഡിയ റീൽ ചെയ്താണ് രംഗം ശാന്തമാക്കിയതെന്നും സൂര്യ കൂട്ടിച്ചേർത്തു. മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ 61 റൺസിന്റെ ഉജ്ജ്വല വിജയമാണ് സ്വന്തമാക്കിയത്.
ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഇപ്പോൾ പഴയതുപോലെയുള്ള കടുത്ത മത്സരമല്ലെന്ന മുൻപത്തെ തന്റെ വൈറൽ പരാമർശത്തെക്കുറിച്ചും സൂര്യകുമാർ സംസാരിച്ചു. 2025-ലെ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ 147 റൺസ് പിന്തുടരുന്നതിനിടെ ഇന്ത്യ 15 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ തകർന്നപ്പോൾ താൻ അല്പം കൂടുതൽ സംസാരിച്ചുപോയോ എന്ന് തോന്നിയിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. എ
ന്നാൽ തിലക് വർമ്മയുടെ അവിസ്മരണീയമായ പ്രകടനത്തിന്റെ മികവിൽ ഇന്ത്യ ആ മത്സരം വിജയിക്കുകയായിരുന്നു. കളിക്കളത്തിലെ മികച്ച പ്രകടനവും കഠിനാധ്വാനവും കൊണ്ടാണ് ഏത് എതിരാളിയേയും മറികടക്കാൻ സാധിക്കുന്നതെന്നും ഏഷ്യാ കപ്പ് വിജയം ടീമിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയെന്നും സൂര്യകുമാർ യാദവ് വ്യക്തമാക്കി.












