സ്ത്രീകൾ പൊതുവേദികളിലിറങ്ങിയാൽ വൻ നാശമുണ്ടാകുമെന്നും അവർ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നുമുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവ് പി. ജയരാജൻ രംഗത്ത്. കാന്തപുരം സ്വന്തം സ്ഥാപനങ്ങളിൽ സ്വീകരിക്കുന്ന സമീപനവും പൊതുവേദികളിൽ പറയുന്ന വാക്കുകളും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മർകസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ സ്ത്രീകളെ വിവിധ മേഖലകളിൽ ഉൾപ്പെടുത്തുമ്പോൾ പൊതുസമൂഹത്തിൽ അവരെ മാറ്റിനിർത്താൻ ശ്രമിക്കുന്നത് കാലത്തിന്റെ യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാത്തതാണെന്ന് ജയരാജൻ വ്യക്തമാക്കി.
സ്ത്രീകളുടെ സ്വാതന്ത്ര്യവും തുല്യതയും പൊതുജീവിതത്തിലെ പങ്കാളിത്തവും സംരക്ഷിക്കുന്നത് ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന കടമയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഏത് മതവിഭാഗത്തിലായാലും സ്ത്രീകളെ രണ്ടാംതരക്കാരായി കാണുന്നതും മാറ്റിനിർത്തുന്നതുമായ സമീപനങ്ങൾക്കെതിരെ ഇടതുപക്ഷ മഹിളാ പ്രസ്ഥാനങ്ങൾ എക്കാലത്തും നിലകൊണ്ടിട്ടുണ്ട്. മനുസ്മൃതിയെ ഉയർത്തിപ്പിടിച്ച് സ്ത്രീകളെ മാറ്റിനിർത്താൻ ശ്രമിക്കുന്ന സംഘപരിവാർ നിലപാടുകളെ എതിർക്കുന്ന അതേ ബോധ്യത്തോടെ തന്നെയാണ് ഇത്തരം മതപണ്ഡിതരുടെ പിന്തിരിപ്പൻ പരാമർശങ്ങളെയും കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തെ മതവിരുദ്ധ നിലപാടായി വക്രീകരിച്ച് കാണേണ്ടതില്ലെന്ന് പറഞ്ഞ പി. ജയരാജൻ, മതങ്ങൾക്ക് അവരുടെ വിശ്വാസങ്ങൾ പറയാൻ സ്വാതന്ത്ര്യമുള്ളതുപോലെ സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾക്കായി സംസാരിക്കാനും പൊതുസമൂഹത്തിൽ ഇടപെടാനും തുല്യ സ്വാതന്ത്ര്യമുണ്ടെന്ന് ഊന്നിപ്പറഞ്ഞു. നടപ്പാക്കാൻ കഴിയാത്ത നിയന്ത്രണങ്ങൾ മുന്നോട്ടുവെക്കുന്നതിന് പകരം സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യമായ ഇടവും അവകാശവും നൽകുന്നതാണ് പുരോഗമന സമൂഹത്തിന്റെ വഴിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.








