പൊതുവേദികളിലെ സ്ത്രീസാന്നിധ്യത്തെ ചോദ്യം ചെയ്തുകൊണ്ട് സമസ്ത കാന്തപുരം വിഭാഗം നേതാവ് അബൂബക്കർ മുസ്ലിയാർ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. കാന്തപുരത്തിന്റെ സ്വന്തം സ്ഥാപനങ്ങളിലെ നിലപാടും പൊതുവേദികളിലെ വാക്കും തമ്മിൽ വലിയ വൈരുധ്യമാണുള്ളതെന്ന് പി. ജയരാജൻ ചൂണ്ടിക്കാട്ടി. സ്വന്തം കീഴിലുള്ള മർകസിന്റെ പഠനകേന്ദ്രങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീകൾ പ്രവേശിക്കുന്നതും പഠിക്കുന്നതും തടയാത്തവർ, പൊതുസമൂഹത്തിന്റെ വേദികളിൽ സ്ത്രീ സാന്നിധ്യം വരുമ്പോൾ അതിനെ എതിർക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സ്ത്രീകളെ പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്തുന്നതല്ല, മറിച്ച് അവർക്ക് തുല്യമായ ഇടവും അവകാശങ്ങളും സുരക്ഷിതത്വവും നൽകുന്നതാണ് ജനാധിപത്യ സമൂഹത്തിന്റെ വഴിയെന്ന് പി. ജയരാജൻ ഓർമ്മിപ്പിച്ചു. മതവിശ്വാസത്തിന്റെ സംരക്ഷണം പ്രധാനം എന്ന് വിശ്വസിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാൽ സ്ത്രീകളുടെ ജനാധിപത്യപരമായ സ്വാതന്ത്ര്യവും തുല്യതയും പൊതുജീവിത പങ്കാളിത്തവും തടയാൻ ആർക്കും അവകാശമില്ല. വിദ്യഭ്യാസ മേഖലയിലും സാമൂഹിക രംഗത്തും കേരളത്തിലെ സ്ത്രീകൾ കൈവരിച്ച മുന്നേറ്റങ്ങളെ പിന്നോട്ടടിക്കാൻ ഇത്തരം പ്രസ്താവനകൾ വഴിവെക്കുമെന്നും ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന കടമകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് സ്ത്രീകൾ പൊതുവേദികളിലിറങ്ങിയാൽ വൻ നാശമുണ്ടാകുമെന്നും അവർ വീടുകളിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നുമുള്ള പരാമർശവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ രംഗത്തെത്തിയത്. പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചെങ്കിലും തന്റെ നിലപാടിൽ മാറ്റമില്ലെന്നും ഉറച്ചുനിൽക്കുന്നുവെന്നും കാന്തപുരം വ്യക്തമാക്കിയിരുന്നു.











