ബ്രിട്ടൻ, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്തമായി വികസിപ്പിക്കുന്ന അത്യാധുനിക ആറാം തലമുറ യുദ്ധവിമാന പദ്ധതിയായ ഗ്ലോബൽ കോംബാറ്റ് എയർ പ്രോഗ്രാമിൽ (ജി.സി.എ.പി) ഇന്ത്യ ‘ഡയലോഗ് പാർട്ണർ’ പദവി സ്വന്തമാക്കി. ഫ്രാൻസിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ പോർവിമാന പദ്ധതിയായ ഫ്യൂച്ചർ കോംബാറ്റ് എയർ സിസ്റ്റത്തിൽ (എഫ്.സി.എ.എസ്) പങ്കാളിയാകാനുള്ള പ്രാഥമിക നീക്കങ്ങൾക്ക് പിന്നാലെയാണ് അതിന് ബദലായ മറ്റൊരു ആഗോള കൂട്ടായ്മയിലും ഇന്ത്യ നിർണ്ണായക സാന്നിധ്യമാകുന്നത്.
ഇന്ത്യയും ബ്രിട്ടനും തമ്മിൽ നടത്തിയ വിശദമായ ഉന്നതതല ചർച്ചകൾക്കൊടുവിലാണ് രാജ്യത്തിന് ഈ പ്രത്യേക പങ്കാളിത്തം ലഭിച്ചത്. നിലവിൽ യുദ്ധവിമാനം വാങ്ങുന്ന ഉപഭോക്താവായോ നേരിട്ടുള്ള നിർമ്മാതാവായോ അല്ലെങ്കിലും, ഈ സൂപ്പർ പോർവിമാനത്തിന്റെ വികസന പുരോഗതി, സാങ്കേതികവിദ്യ, പ്രവർത്തനക്ഷമത തുടങ്ങിയ കാര്യങ്ങളിൽ മൂന്ന് മുൻനിര രാജ്യങ്ങളുമായി ആശയവിനിമയം നടത്താൻ ഈ പദവി ഇന്ത്യക്ക് അവസരമൊരുക്കും.
2035-ഓടെ സർവീസിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഈ സംയുക്ത പദ്ധതിയിലൂടെ ബ്രിട്ടന്റെയും ഇറ്റലിയുടെയും വ്യോമസേനകളിലെ യൂറോഫൈറ്റർ ടൈഫൂൺ വിമാനങ്ങൾക്ക് പകരക്കാരെ കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. അടുത്തിടെ കാനഡയും ഈ പദ്ധതിയിൽ നിരീക്ഷക പദവി നേടിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അത്യാധുനിക റഡാറുകൾ, ആളില്ലാ ഡ്രോണുകളുമായുള്ള സംയോജിത പ്രവർത്തനം, ഇലക്ട്രോണിക് യുദ്ധതന്ത്രങ്ങൾ എന്നിവയാണ് ആറാം തലമുറ വിമാനങ്ങളെ വിസ്മയമാക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി അഞ്ചാം തലമുറ പോർവിമാനം വികസിപ്പിക്കുന്നതിനിടയിൽ ആഗോളതലത്തിൽ കൈവരിച്ച ഈ നയതന്ത്ര പങ്കാളിത്തം രാജ്യത്തിന്റെ വ്യോമപ്രതിരോധ കരുത്തിന് വലിയ മുതൽക്കൂട്ടാകും. ചൈനയുൾപ്പെടെയുള്ള അയൽരാജ്യങ്ങൾ അത്യാധുനിക യുദ്ധവിമാന സാങ്കേതികവിദ്യയിൽ മുന്നേറുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയുടെ ഈ സുപ്രധാന നീക്കം ഏറെ ശ്രദ്ധേയമാണ്.








