ആഗോളതലത്തിൽ വിപണികൾ കൊട്ടിയടയ്ക്കാനും അനിയന്ത്രിതമായി ഉയർന്ന താരിഫുകൾ ചുമത്താനും നടത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ. മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ഉന്നതതല ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാതൊരു സാമ്പത്തിക യുക്തിയുമില്ലാതെ തിങ്കളാഴ്ച തീരുമാനമെടുക്കുകയും ബുധനാഴ്ച അത് പിൻവലിക്കുകയും വീണ്ടും ശനിയാഴ്ച പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ചിലരുടെ നടപടികൾ വിപണികളെ അനിശ്ചിതത്വത്തിലാക്കുകയാണെന്ന് പേരെടുത്ത് പറയാതെ അദ്ദേഹം വിമർശിച്ചു. ആഗോള വിപണികളെ തകിടം മറിച്ച് മറ്റ് രാജ്യങ്ങളെ ആശ്രിതരാക്കാൻ ലക്ഷ്യമിടുന്ന ചൈനയുടെ വ്യാപാര തന്ത്രങ്ങളെയും അദ്ദേഹം ഒളിയമ്പെയ്തു. വിപണി സംരക്ഷണവാദവും അനാരോഗ്യകരമായ മത്സരവും ലോക സമ്പദ്‌വ്യവസ്ഥയെയും ഭൗമരാഷ്ട്രീയ സുസ്ഥിരതയെയും വലിയ വെല്ലുവിളിയിലാണ് എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-ബെൽജിയം വാണിജ്യ പങ്കാളിത്തം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത ഫെബ്രുവരിയിൽ പോർട്ട് ഓഫ് ആന്റ്‌വെർപ്-ബ്രൂഗ്സിന്റെ പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുമെന്ന് ബെൽജിയം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ലോജിസ്റ്റിക്സ്, രാസവസ്തുക്കൾ, ഊർജ്ജ മേഖലകളിലെ പ്രമുഖ കമ്പനികൾ ഈ സംഘത്തിലുണ്ടാകും. ചർച്ചകൾക്കപ്പുറം വ്യക്തമായ പദ്ധതികൾ കരാറിലെത്തിക്കുകയാണ് ലക്ഷ്യം. സ്വതന്ത്ര വ്യാപാര കരാറിന് കീഴിൽ ഇന്ത്യ മാരിടൈം സർവീസുകളും ഡ്രെഡ്ജിംഗും തുറന്നുകൊടുക്കാൻ തീരുമാനിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിൽ ഇന്ത്യയുടെ വൻ കുതിപ്പും യൂറോപ്പിലേക്ക് ഗ്രീൻ മോളിക്യൂളുകൾ ഇറക്കുമതി ചെയ്യാനുള്ള ബെൽജിയത്തിന്റെ പദ്ധതിയും ഇരുരാജ്യങ്ങൾക്കും പുതിയ വാണിജ്യ അവസരങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലാബ് നിർമ്മിത വജ്രങ്ങളുടെ മേഖലയിൽ ഇന്ത്യയും ബെൽജിയവും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തം കൂടുതൽ ശക്തമാക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ചടങ്ങിൽ ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര തലത്തിൽ വലിയ സമ്മർദ്ദങ്ങളുണ്ടാകുമ്പോഴാണ് ഒരു വജ്രം രൂപപ്പെടുന്നതെന്നും, ആഗോളതലത്തിൽ പ്രതിസന്ധികളുള്ള ഈ കാലഘട്ടത്തിൽ ഇന്ത്യയും ബെൽജിയവും തമ്മിലുള്ള ബന്ധം വജ്രം പോലെ തിളക്കമുള്ളതാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ആന്റ്‌വെർപിന്റെയും മുംബൈ-സൂററ്റ് മേഖലകളുടെയും സഹകരണത്തിലൂടെ വജ്ര മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകും. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിലെ പദ്ധതികൾ നടപ്പിലാക്കുന്നതിൽ മഹാരാഷ്ട്ര മുൻപന്തിയിലുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും വ്യക്തമാക്കി. ചർച്ചകൾക്ക് മുന്നോടിയായി മുംബൈയിലെ ഭാരത് ഡയമണ്ട് ബോർസ് സന്ദർശിച്ച ബാർട്ട് ഡി വെവർ, ഈ കേന്ദ്രം സന്ദർശിക്കുന്ന ആദ്യ വിദേശ പ്രധാനമന്ത്രിയെന്ന നേട്ടവും സ്വന്തമാക്കി.








