മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വൻ തരംഗം സൃഷ്ടിച്ച് നൂറ്റമ്പത് കോടിയോളം രൂപ വാരിക്കൂട്ടിയ ‘പ്രേമലു’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിക്കാൻ കാരണം നായകൻ നസ്‌ലിൻ ഗഫൂർ ചോദിച്ച ഉയർന്ന പ്രതിഫലമാണെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്‌റഫ്. ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി അടുത്ത ബന്ധമുള്ളവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രേമലുവിന്റെ വലിയ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നെങ്കിലും, പിന്നീട് നിർമ്മാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ പ്രൊജക്റ്റ് ഉപേക്ഷിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ചിത്രം വേണ്ടെന്നുവെച്ചതെന്ന് അന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നില്ല. ഇതിനുപിന്നിൽ പ്രതിഫല തർക്കമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.
സാധാരണഗതിയിൽ ഒരു നടനെ വളർത്തിക്കൊണ്ടുവന്ന ടീമിനോട് പ്രതിഫല കാര്യങ്ങളിൽ വിട്ടുവീഴ്ച കാണിക്കാറുണ്ടെങ്കിലും, രണ്ടാം ഭാഗത്തിൽ താൻ ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്ന ബോധ്യമാകാം വലിയ പ്രതിഫലം ചോദിക്കാൻ നസ്‌ലിനെ പ്രേരിപ്പിച്ചതെന്ന് ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാട്ടി. ‘മധുരരാജ’യിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയ നസ്‌ലിൻ ചുരുങ്ങിയ കാലം കൊണ്ട് സൂപ്പർതാര ചിത്രങ്ങൾക്ക് ഒപ്പം നിൽക്കുന്ന വിജയമായി മാറിയത് സിനിമാക്കഥയെ വെല്ലുന്ന വളർച്ചയാണ്.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു തുടങ്ങിയ വിജയങ്ങളിലൂടെ നസ്‌ലിന്റെ കരിയർ ഉയർത്തിയ സംവിധായകനാണ് ഗിരീഷ് എ.ഡി. ഇരുവരും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ഭീമമായ തുക ആവശ്യപ്പെട്ടതോടെയാണ് ചിത്രം ഉപേക്ഷിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയതെന്നും പറയപ്പെടുന്നു. ഉയരങ്ങൾ താണ്ടാൻ ചവിട്ടുപടി പണിതുതന്നവരോട് ഒരു കലാകാരൻ എന്ന നിലയിൽ കാണിക്കേണ്ട പ്രതിബദ്ധത നസ്‌ലിൻ ഓർക്കണമെന്നും, താരം പുനർവിചിന്തനത്തിന് തയ്യാറായാൽ പ്രേക്ഷകർക്ക് നല്ലൊരു സിനിമ ലഭിക്കുമെന്നും ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.








