ആഗോളതലത്തിൽ രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനിടയിലും ചരിത്രനേട്ടവുമായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. രാജ്യത്തിന്റെ വിദേശനാണയ കരുതൽ ശേഖരം ഒറ്റയാഴ്ച കൊണ്ട് 1,147 കോടി ഡോളറിലധികം (11.475 ബില്യൺ ഡോളർ) വർദ്ധിച്ച് സർവ്വകാല റെക്കോർഡായ 74,080 കോടി ഡോളറിലെത്തി (740.803 ബില്യൺ ഡോളർ).
ഓഗസ്റ്റ് 28-ന് അവസാനിച്ച ആഴ്ചയിലെ കണക്കുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. മാർച്ചിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കരുതൽ ശേഖരത്തിൽ 4,969 കോടി ഡോളറിന്റെയും, മുൻവർഷത്തെ ഇതേ കാലയളവിനേക്കാൾ 4,657 കോടി ഡോളറിന്റെയും ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിദേശ കറൻസി ആസ്തികളിലും സ്വർണ്ണ ശേഖരത്തിലുമുണ്ടായ വലിയ മുന്നേറ്റമാണ് ഈ കുതിപ്പിന് അടിത്തറയായത്. കരുതൽ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തികൾ 933 കോടി ഡോളർ ഉയർന്ന് 60,067 കോടി ഡോളറിലെത്തി. ഇതോടൊപ്പം രാജ്യത്തിന്റെ സ്വർണ്ണ ശേഖരം 219 കോടി ഡോളർ വർദ്ധിച്ച് 11,640 കോടി ഡോളറിലേക്ക് ഉയർന്നു. വിദേശ ഇന്ത്യക്കാർക്കായി ആർബിഐ നടപ്പിലാക്കിയ പ്രത്യേക നിക്ഷേപ പദ്ധതികളും ഡോളർ-രൂപ സ്വാപ്പ് സംവിധാനവും വഴിയുള്ള വൻതോതിലുള്ള വിദേശ നിക്ഷേപ വരവാണ് ഈ നേട്ടത്തിന് കരുത്തുപകർന്നത്.
അതേസമയം, സംസ്ഥാന സർക്കാരുകൾക്ക് റിസർവ് ബാങ്ക് നൽകിയ വായ്പകളിലും അഡ്വാൻസുകളിലും കുറവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. ആഗോള വിപണിയിലെ സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയും വിപണി സ്ഥിരതയും അടിവരയിടുന്നതാണ് പുതിയ കണക്കുകൾ.










