കണ്ണൂർ: പാർട്ടിയിലെ സംഘടനാപരമായ പോരായ്മകളും ജനങ്ങളിൽ നിന്നുണ്ടായ അകൽച്ചയും തുറന്നുസമ്മതിച്ച് സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. പാർട്ടിക്കകത്ത് ഗൗരവമായ ശുദ്ധീകരണം ആവശ്യമാണെന്നും തെറ്റായ പ്രവണതകൾക്ക് വിധേയരായവർ ഉണ്ടെങ്കിൽ അത് പരിശോധിച്ചു തിരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഒഫീഷ്യൽ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടുപോകാനുണ്ടായ സാഹചര്യം സി.പി.എം ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ടെന്ന് പി. ജയരാജൻ ചൂണ്ടിക്കാട്ടി.”കൂടം മുട്ടിയാൽ ആലയിൽ നിന്ന് കീടം തെറിച്ചു വീഴാറുണ്ട്. എന്നാൽ അങ്ങനെ തെറിച്ചു വീഴുന്ന കീടങ്ങളെ കൊണ്ട് ആർക്കെങ്കിലും പുതിയ ആയുധമുണ്ടാക്കാൻ സാധിക്കുമോ?” എന്ന് അദ്ദേഹം ചോദിച്ചു. ദീർഘകാല പ്രവർത്തനാ നുഭവമുള്ള കേഡർമാർ പാർട്ടി വിട്ട് രാഷ്ട്രീയ ശത്രുക്കളുടെ ആയുധമായി മാറുന്നത് ഗൗരവതരമായ വിഷയമാണ്. പാർട്ടിക്കകത്ത് എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ അത് ഉൾപ്പാർട്ടി ജനാധിപത്യ സംവിധാനത്തിലൂടെ ഉന്നയിച്ച് പരിഹരിക്കാൻ ശ്രമിക്കാതെ, പുറത്തുപോയി സി.പി.എമ്മിനെ തകർക്കാൻ ശ്രമിക്കുന്ന എതിരാളികൾക്കൊപ്പം ചേരുന്നത് തെറ്റായ നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു.
പുറത്തുപോയ നേതാക്കൾ ‘വർഗവഞ്ചകർ’ ആണെന്നും അവർ പാർട്ടി വിട്ട സാഹചര്യം പ്രത്യേകമായി പരിശോധിക്കേണ്ടതില്ലെന്നുമുള്ള പ്രധാന നേതാക്കളുടെ മുൻനിലപാടുകൾക്ക് വിരുദ്ധമായാണ് പി. ജയരാജന്റെ ഈ വെളിപ്പെടുത്തൽ. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് തോൽവികളെക്കുറിച്ചുള്ള സ്വയംവിമർശനപരമായ ചർച്ചകൾ പാർട്ടിക്കുള്ളിൽ നടന്നിട്ടുണ്ടെന്നും മെംബർമാർ തങ്ങളുടെ മനസ്സിലുള്ള സംശയങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ ഒപ്പം നിർത്തുന്നതിൽ വന്ന വീഴ്ചകൾ തിരുത്തിയും, തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ ഉൾപ്പാർട്ടി സമരം തുടർന്നും മാത്രമേ പ്രസ്ഥാനത്തിന് മുന്നോട്ടു പോകാനാകൂ എന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.












