‘
വാഷിങ്‌ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ചോർത്തി നൽകിയവരെ കണ്ടെത്താൻ 50-ഓളം ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് (Polygraph Test) വിധേയരാക്കി യുഎസ് പ്രതിരോധ മന്ത്രാലയം. അമേരിക്കൻ സൈനിക ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായാണ് ഇത്രയും ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥരെയും സിവിൽ ഓഫീസർമാരെയും ഒരേസമയം നുണപരിശോധനയ്ക്ക് വിധേയരാക്കുന്നത്.
ഇറാനുമായുള്ള യുദ്ധം നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ അമേരിക്കൻ സൈന്യത്തിന്റെ പക്കലുള്ള ദീർഘദൂര മിസൈലുകൾ, പേട്രിയറ്റ് വ്യോമ പ്രതിരോധ മിസൈലുകൾ തുടങ്ങിയ നിർണായക ആയുധ ശേഖരത്തിൽ വൻ കുറവുണ്ടായെന്ന വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഈ രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് എത്തിച്ചുനൽകിയത് പ്രതിരോധ ആസ്ഥാനമായ പന്റഗണിലെ ജോയിന്റ് സ്റ്റാഫിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാണെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. ആഗസ്റ്റ് മാസത്തിലാണ് യുഎസ് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണ ഏജൻസികൾ നുണപരിശോധന നടത്തിയത്.
വിവരങ്ങൾ ചോർന്നതിനെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത പ്രകോപിതനാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രഹസ്യവിവരങ്ങൾ ചോർത്തുന്നതും യുദ്ധ തയ്യാറെടുപ്പുകളെ വിമർശിക്കുന്നതും രാജ്യദ്രോഹത്തിന് തുല്യമാണെന്നും കുറ്റക്കാരെ കണ്ടെത്തി കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം ആയുധക്ഷാമമുണ്ടെന്ന വാർത്തകൾ ട്രംപ് നിഷേധിച്ചു.
വിവരങ്ങൾ ചോർത്തിയത് ആരെന്ന് കണ്ടെത്താൻ മാത്രമല്ല, ഭാവിയിൽ ഇത്തരം വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നതിൽ നിന്ന് മറ്റുള്ളവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുക എന്ന ലക്ഷ്യം കൂടിയാണ് ഈ വൻ തോതിലുള്ള പരിശോധനയ്ക്ക് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. അന്വേഷണ വിവരങ്ങളോ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടികളോ സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ പെന്റഗൺ വക്താവ് ഷോൺ പാർനെൽ തയ്യാറായിട്ടില്ലെങ്കിലും, ദേശീയ സുരക്ഷയെ ബാധിക്കുന്ന ചോർച്ചകൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.












