കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ വിവാദമായ സ്ത്രീവിരുദ്ധ പരാമർശത്തിൽ പിന്തുണയുമായി സമസ്ത ഇ.കെ. വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായിയും എംഎസ്‌എഫ് നേതാക്കളും രംഗത്ത്. കാന്തപുരം സ്ത്രീകളെ എപ്പോഴും ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു. കാന്തപുരം ഒരു അറുപിന്തിരിപ്പനാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകൾ മാത്രമല്ല, ചെയ്തികൾ കൂടി സമൂഹം വിലയിരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്‌ലാം സ്ത്രീകളെ പിന്നോട്ട് നയിക്കുന്നു എന്ന തെറ്റായ പ്രചാരണം ഉണ്ടാക്കിയെടുക്കാൻ വിമർശകർ ശ്രമിക്കുകയാണെന്നും രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്ത്രീകളെ ചിലർ ഉപയോഗിക്കുകയാണെന്നും നാസർ ഫൈസി കുറ്റപ്പെടുത്തി. കാന്തപുരത്തിനെതിരെ മുഖ്യമന്ത്രി നിലപാടെടുത്ത വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. കാര്യങ്ങൾ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ വിപുലമായ കാഴ്ചപ്പാടിനെ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കിയ നാസർ ഫൈസി, ചരിത്രപരമായ വിവരങ്ങൾ വ്യക്തമാക്കുന്നതിൽ മുഖ്യമന്ത്രിക്ക് ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും അതിനോട് വിയോജിപ്പുണ്ടെന്നും കൂട്ടിച്ചേർത്തു.
കാന്തപുരത്തെ പിന്തുണച്ച് എംഎസ്‌എഫ് തട്ടകത്തിൽ നിന്നും ശബ്ദമുയർന്നു. കാന്തപുരം തന്റെ അനുയായികളോടും സമുദായത്തോടുമാണ് സംസാരിച്ചതെന്നും ഒരു മതനേതാവ് സംസാരിക്കുമ്പോൾ അതിലെ സാഹചര്യം പ്രധാനമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കാന്തപുരത്തിന്റെ സർക്കുലർ അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നിരിക്കെ, അദ്ദേഹത്തിന്റെ ദീർഘകാലത്തെ ജീവിതത്തെ ഒറ്റ വരി പ്രസ്താവന കൊണ്ട് റദ്ദ് ചെയ്യരുതെന്നും, നിരവധി സ്ത്രീ നവോത്ഥാന പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയാണ് കാന്തപുരമെന്നും എംഎസ്എഫ് പ്രതിനിധികൾ വ്യക്തമാക്കി. നബിദിനാഘോഷങ്ങളിലെ ചില അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് അന്യപുരുഷന്മാർക്കിടയിൽ വേദികളിലോ പൊതുയിടങ്ങളിലോ സ്ത്രീകൾ എത്തുന്നതിനെതിരെ കാന്തപുരം പ്രതികരിച്ചതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.












