ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി തർക്കം രൂക്ഷമായതോടെ പാക്കിസ്ഥാനിലെ കയറ്റുമതിക്കാർക്ക് 22,000 കോടി രൂപയുടെ വൻ നഷ്ടം. അതിർത്തി അടച്ചിട്ട് തിരിച്ചടിച്ച പാക്കിസ്ഥാൻ നടപടിയിൽ അഫ്ഗാനിസ്ഥാനിലെ വ്യാപാരികൾക്ക് 1920 കോടി രൂപയുടെ നഷ്ടവും സംഭവിച്ചു. പാക്കിസ്ഥാനിലേക്കുള്ള പ്രധാന പാതകളും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് കറാച്ചി തുറമുഖം വഴി പോകുന്ന വ്യാപാര വഴികളും അടഞ്ഞതോടെ അഫ്ഗാൻ വ്യാപാരികളും വൻ പ്രതിസന്ധിയിലാണ്.
അതിർത്തി തർക്കത്തെ തുടർന്ന് കഴിഞ്ഞ 300 ദിവസത്തിലധികമായി പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ അതിർത്തിയുടെ ഇരുവശത്തുമായി ഇരുരാജ്യങ്ങളിലേക്കും ചരക്കുകളുമായി പോകേണ്ട ആയിരക്കണക്കിന് ലോറികളാണ് കെട്ടിക്കിടക്കുന്നത്. പച്ചക്കറികളും പഴവർഗ്ഗങ്ങളും അടക്കമുള്ള ഉൽപന്നങ്ങൾ നശിച്ച് വലിയ സാമ്പത്തിക നഷ്ടമാണ് ഇരുരാജ്യങ്ങളിലെയും വ്യാപാരികൾക്ക് ഉണ്ടാകുന്നത്. താലിബാൻ ഭരണകൂടത്തിന്റെ നിലപാടുകളിൽ പ്രകോപിതരായാണ് പാക്കിസ്ഥാൻ അതിർത്തികൾ കർശനമായി അടച്ചിട്ടത്.
പാക്കിസ്ഥാൻ വഴിയുള്ള വ്യാപാരം പൂർണ്ണമായും മുടങ്ങിയതോടെ അഫ്ഗാനിസ്ഥാൻ ബദൽ വഴികൾ തേടാൻ തുടങ്ങി. അയൽരാജ്യങ്ങളും മധ്യേഷ്യൻ രാഷ്ട്രങ്ങളുമായ ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് അഫ്ഗാൻ വ്യാപാരികൾ ഇപ്പോൾ പ്രധാനമായും ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. പാക്കിസ്ഥാനെ ഒഴിവാക്കിക്കൊണ്ടുള്ള അഫ്ഗാനിസ്ഥാന്റെ ഈ പുതിയ നീക്കം പാക്കിസ്ഥാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വരുംദിവസങ്ങളിൽ കൂടുതൽ വലിയ തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.











