ലണ്ടൻ: വർഷങ്ങളോളം താൻ അനുഭവിച്ച കഠിനമായ ശാരീരിക വേദനയ്ക്കും ബുദ്ധിമുട്ടുകൾക്കും പിന്നിലെ യഥാർത്ഥ കാരണം തിരിച്ചറിഞ്ഞപ്പോൾ യുകെ സ്വദേശിയായ മുപ്പത്തിയൊന്നുകാരി സോയി ആംസ്ട്രോങ് കരഞ്ഞുപോയി. 11-ാം വയസ്സിൽ തുടങ്ങിയ ആർത്തവ വേദനയും വയറുവേദനയും ‘എൻഡോമെട്രിയോസിസ്’ (Endometriosis) എന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണെന്ന് സ്ഥിരീകരിക്കാൻ സോയിക്ക് നീണ്ട 18 വർഷങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്. 29-ാം വയസ്സിൽ രോഗം സ്ഥിരീകരിച്ച ദിവസം അമ്മയെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞതായി സോയി ഓർക്കുന്നു.
പതിനൊന്നാം വയസ്സിലാണ് തനിക്ക് ലക്ഷണങ്ങൾ ആദ്യമായി കണ്ടുതുടങ്ങിയതെന്ന് സോയി പറയുന്നു. വയറിന്റെ ഇടതുഭാഗത്ത് അനുഭവപ്പെട്ട അസഹ്യമായ വേദനയായിരുന്നു തുടക്കം. എന്നാൽ പ്രായപൂർത്തിയായതോടെ വേദനയ്ക്കൊപ്പം കഠിനമായ ഓക്കാനവും ആർത്തവകാലത്ത് സഹിക്കാനാവാത്ത വേദനയും അനുഭവപ്പെട്ടു തുടങ്ങി. വിവാഹശേഷവും കടുത്ത വേദന തുടർന്നതോടെ നടത്തിയ വിശദമായ പരിശോധനകൾക്കൊടുവിലാണ് രോഗം സ്ഥിരീകരിച്ചത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതത്തിൽ സംഭവിക്കുന്നത് ഇതുതന്നെയാണെന്ന് അമേരിക്കൻ കോളേജ് ഓഫ് ഒബ്‌സ്‌ട്രെട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്‌സിലെ ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ആർത്തവകാലത്തെ കഠിനമായ വേദനയെ പലരും സാധാരണ അസ്വസ്ഥതയായി കണ്ട് നിസ്സാരവൽക്കരിക്കുന്നതാണ് രോഗനിർണ്ണയം വൈകാൻ പ്രധാന കാരണം. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് ഏകദേശം എട്ടു മുതൽ പത്ത് വർഷത്തോളം കഴിഞ്ഞ ശേഷമാണ് ഭൂരിഭാഗം യുവതികളിലും എൻഡോമെട്രിയോസിസ് തിരിച്ചറിയപ്പെടുന്നത്.
ഗർഭാശയത്തിന് ഉള്ളിൽ വളരേണ്ട കോശങ്ങൾ അതിന് പുറത്തുള്ള ആന്തരികാവയവങ്ങളിൽ വളരുന്ന അവസ്ഥയാണിത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നാൽ ഇത് വന്ധ്യത ഉൾപ്പെടെയുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആർത്തവസമയത്ത് ഉണ്ടാകുന്ന അമിതമായ വേദനയും അസ്വസ്ഥതകളും സാധാരണമാണെന്ന് കരുതി തള്ളിക്കളയാതെ ഉടൻ തന്നെ ഗൈനക്കോളജിസ്റ്റിനെ കണ്ട് വിദഗ്ദ്ധ പരിശോധന നടത്തണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.












