മനുഷ്യന്റെ ശ്വാസോച്ഛ്വാസം മണത്തുനോക്കി ക്യാൻസർ രോഗം കണ്ടെത്താനുള്ള അത്ഭുതകരമായ പരീക്ഷണവുമായി ബെംഗളൂരു ആസ്ഥാനമായുള്ള ‘ഡോഗ്നോസിസ്’ എന്ന ബയോടെക് സ്റ്റാർട്ടപ്പ്. നായ്ക്കളുടെ അപാരമായ ഘ്രാണശക്തിയും നിർമ്മിത ബുദ്ധിയും (AI) സംയോജിപ്പിച്ചാണ് വലിയ ചെലവില്ലാതെ പ്രാരംഭ ഘട്ടത്തിൽ തന്നെ ക്യാൻസർ കണ്ടെത്താനുള്ള ഈ നൂതന സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്.
തലച്ചോറിന്റെ പ്രവർത്തനം, ശ്വസന രീതി, ശരീരഭാഷ എന്നിവ കൃത്യമായി രേഖപ്പെടുത്തുന്ന സെൻസറുകളും ത്രീഡി പ്രിന്റഡ് ഹെൽമെറ്റും ഘടിപ്പിച്ച 15 നായ്ക്കൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. അസുഖങ്ങൾ മനുഷ്യശരീരത്തിലെ രാസഘടകങ്ങളിൽ മാറ്റം വരുത്തുമെന്നും ഇത് വ്യതിരിക്തമായ ഗന്ധം ഉണ്ടാക്കുമെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്, മനുഷ്യരേക്കാൾ 60 മടങ്ങ് ഘ്രാണശക്തിയുള്ള നായ്ക്കളെ ഇതിനായി ഉപയോഗപ്പെടുത്തുന്നത്.
രോഗികൾക്ക് നായ്ക്കളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടേണ്ടതില്ല എന്നതാണ് ഈ പരിശോധനയുടെ പ്രത്യേകത. രോഗികൾ പത്ത് മിനിറ്റ് ശ്വസിച്ച കോട്ടൺ മാസ്ക് സീൽ ചെയ്ത കവറിലാക്കി ലാബിലെത്തിക്കുകയും, ‘സ്നിഫ് സ്പേസ്’ എന്ന കേന്ദ്രത്തിൽ നായ്ക്കൾ ഇതിന്റെ ഗന്ധം പരിശോധിക്കുകയുമാണ് ചെയ്യുന്നത്. കർണാടകയിലെ ആറ് പ്രമുഖ ആശുപത്രികളിലായി 1,500-ലധികം ആളുകളിൽ നടത്തിയ പഠനത്തിൽ ഏഴ് പ്രധാന ക്യാൻസറുകൾ 90 ശതമാനത്തിലധികം കൃത്യതയോടെ കണ്ടെത്താൻ കഴിഞ്ഞതായി ക്ലിനിക്കൽ ഓങ്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കമ്പനി അവകാശപ്പെടുന്നു.
കൂടുതൽ വിപുലമായ പരീക്ഷണങ്ങൾക്ക് ശേഷമേ അന്തിമ നിഗമനങ്ങളിൽ എത്താനാകൂ എന്ന് വിദഗ്ദ്ധ ഡോക്ടർമാർ വ്യക്തമാക്കുന്നുണ്ടെങ്കിലും, അടുത്ത വർഷത്തോടെ വാണിജ്യാടിസ്ഥാനത്തിൽ ഈ പരിശോധന അവതരിപ്പിക്കാനാണ് സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം. ക്യാൻസർ അവസാന ഘട്ടത്തിൽ മാത്രം തിരിച്ചറിയപ്പെടുന്ന ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളിൽ ഈ കണ്ടെത്തൽ രോഗനിർണ്ണയ രംഗത്ത് വലിയൊരു വിപ്ലവത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.








