സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് ഇറാനിൽ 19-കാരികളായ ഇരട്ട സഹോദരിമാർക്ക് കഠിന ശിക്ഷ വിധിച്ച് ഭരണകൂടം. തരാനെ റഹീമിക്ക് വധശിക്ഷയും സഹോദരി റോമിന റഹീമിക്ക് 25 വർഷത്തെ കഠിനതടവുമാണ് വിചാരണക്കോടതി വിധിച്ചത്. ക്രൂരമായ ശാരീരിക പീഡനങ്ങൾക്കും ലൈംഗിക ഭീഷണികൾക്കും ഒടുവിലാണ് നിർബന്ധിത കുറ്റസമ്മതം നടത്തിച്ച് ഇരുവരെയും കഠിന ശിക്ഷയ്ക്ക് ഇരയാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹൈസ്‌കൂൾ വിദ്യാർത്ഥിനികളായ തരാനെയെയും റോമിനയെയും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്പ്‌സ് (IRGC) വന്ന് വീട്ടിൽ നിന്ന് അതിക്രമിച്ചു കയറി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്ത ഇരുവരെയും എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന് നാലു മാസത്തോളം വീട്ടുകാർക്ക് ഒരു വിവരവും ലഭിച്ചില്ല. പെൺകുട്ടികളുടെ മാതാവ് മർസിയ നോർമൊഹമ്മദി മാസങ്ങളോളം നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ഇസ്‌ഫഹാനിലെ ദൗലതാബാദ് ജയിലിൽ ഇവരുണ്ടെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ മേയിലാണ് മക്കളെ നേരിൽ കാണാൻ അമ്മയ്ക്ക് ജയിൽ അധികൃതർ അനുമതി നൽകിയത്. എന്നാൽ മർദ്ദനമേറ്റ് മുഖവും ശരീരവും വീർത്ത നിലയിലായിരുന്നതിനാൽ സ്വന്തം മക്കളെ തിരിച്ചറിയാൻ അമ്മയ്ക്ക് സാധിച്ചില്ല. മൃഗീയമായ മർദ്ദനത്തിൽ ഇരുപെൺകുട്ടികളുടെയും കൈമുട്ടുകളും കാൽമുട്ടുകളും കാൽപാദങ്ങളും തകർന്ന നിലയിലായിരുന്നു. ക്രൂരതയുടെ ആഴം വ്യക്തമാക്കിക്കൊണ്ട് തലയിലെ മുടികൾ മുഴുവൻ പിഴുതെടുത്ത നിലയിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു.
അതിക്രൂരമായ ഏകാന്തതടവിനിടയിലാണ് തങ്ങളിൽ നിന്ന് നിർബന്ധിത കുറ്റസമ്മതം വാങ്ങിയതെന്ന് തരാനെ വിചാരണ വേളയിൽ പറഞ്ഞു. കുറ്റസമ്മത പത്രത്തിൽ ഒപ്പുവെച്ചില്ലെങ്കിൽ കൺമുന്നിൽ വെച്ച് സഹോദരിയെ കൂട്ടബലാത്സംഗം ചെയ്യുമെന്ന് ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയതായി കുടുംബം വെളിപ്പെടുത്തി. ജനുവരി 8, 9 തീയതികളിൽ ഇസ്‌ഫഹാനിൽ നടന്ന ജനകീയ പ്രക്ഷോഭത്തിൽ പങ്കെടുത്തു എന്നതല്ലാതെ ഇരുവരും മുൻപൊന്നും പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടില്ലെന്നും ഇവർ അക്രമങ്ങളിൽ പങ്കെടുത്തതിന് യാതൊരു തെളിവുമില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കിയെങ്കിലും കോടതി ശിക്ഷ വിധിക്കുകയായിരുന്നു.












